‘ഇവർ മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാർ’; രണ്ട്‌ കൊച്ചുമിടുക്കന്മാരെ പരിചയപ്പെടുത്തി മന്ത്രി എം.ബി. രാജേഷ്

രണ്ട്‌ കൊച്ചുമിടുക്കന്മാരെ അഭിനന്ദിച്ച് മന്ത്രി എം.ബി. രാജേഷ് തന്റെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.

ഹരിത കർമസേനയിലെ രണ്ട് അംഗങ്ങൾ ചാക്കിൽ മാലിന്യം ശേഖരിച്ചു നടക്കുന്നത് കണ്ട രണ്ട് കൊച്ചു മിടുക്കന്മാർ തങ്ങളുടെ സൈക്കിളിൽ അവരുടെ മാലിന്യം നിറച്ച ചാക്ക് കയറ്റി എത്തിക്കേണ്ടയിടത്ത് എത്തിക്കുകയും സമ്മാനമായി നൽകിയ മിട്ടായിയുടെ കവർ വലിച്ചെറിയാതെ ചാക്കിൽ ഇടുകയും ചെയ്ത ഇവരുടെ കഥയാണ് മന്ത്രിയുടെ അഭിനന്ദനത്തിന് ഇടയാക്കിയത്. കണ്ണൂർ  കുറുമാത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയുമാണ്‌ ഇവരെ‌ പരിചയപ്പെടുത്തിയതെന്നും ഓഡിയോ സന്ദേശത്തിൽ പറഞ്ഞ അജ്ഞാതരായ ആ കുട്ടികളെ വലിയ അന്വേഷണത്തിനൊടുവിലാണ്‌ ഇന്ന് രാവിലെ കണ്ടെത്തിയതെന്നുമാണ് പോസ്റ്റിൽ പറഞ്ഞത്.

also read :‘സാമജവരഗമന’; ‘ജസ്റ്റ് ഫോര്‍ ഫണ്‍’; സുരേഷ് ഗോപിയെ അനുകരിച്ച് നടൻ ജയറാം

എം.ബി. രാജേഷ് പങ്ക്‌ വച്ച പോസ്റ്റ് ഇങ്ങനെ:

മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ രണ്ട്‌ കൊച്ചുമിടുക്കരെ പരിചയപ്പെടുത്താനാണ്‌ ഈ പോസ്റ്റ്‌. കണ്ണൂർ കുറുമാത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയുമാണ്‌ ഇവരെ‌ പരിചയപ്പെടുത്തിയത്‌‌. ഓഡിയോ സന്ദേശത്തിൽ പറഞ്ഞ അജ്ഞാതരായ ആ കുട്ടികളെ വലിയ അന്വേഷണത്തിനൊടുവിലാണ്‌ ഇന്ന് രാവിലെ കണ്ടെത്തിയത്‌.

ബിന്ദുവിന്റെയും രാജേശ്വരിയുടെയും അനുഭവം ഇങ്ങനെ.

ഇന്നലെ ശനിയാഴ്ച പതിവുപോലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച്‌ വൈകിട്ട്‌ തരംതിരിച്ച്‌ മാലിന്യം താൽക്കാലികമായി സൂക്ഷിക്കുന്ന സ്ഥലത്ത്‌ എത്തിക്കുകയായിരുന്നു ബിന്ദുവും രാജലക്ഷ്മിയും. ഒന്നര കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രത്തിലേക്ക്‌ കയ്യിലും തലയിലുമായി ഏഴ്‌ ചാക്കുകളുമായി ഇരുവരും നടക്കുകയായിരുന്നു. ഇങ്ങനെ നടക്കുമ്പോൾ പുറകിൽ നിന്ന് സൈക്കിളിൽ ബെല്ലടിച്ച്‌ രണ്ട് കുട്ടികൾ അടുത്തെത്തി. ‘ആവുന്നില്ല അല്ലേ ഏച്ചീ, ആട നിൽക്ക്‌’ എന്ന് പറഞ്ഞ് കൊണ്ട് അവർ തന്നെ അതിലെ വലിയൊരു ചാക്ക് എടുത്ത് സൈക്കിളിന്റെ പുറകിൽ വെച്ചു. അടുത്തയാളിന്റേത്‌ ഒരു ചെറിയ സൈക്കിളാണ്. ഒരെണ്ണം അതിലും എടുത്ത് വെച്ചു. അവരത് സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിച്ച് കൊടുത്തു. സന്തോഷം പങ്ക് വെക്കാൻ ഹരിത കർമ്മ സേനാംഗങ്ങൾ മിഠായി വാങ്ങി കൊടുത്തപ്പോൾ, മിഠായി കവർ വലിച്ചെറിയാതെ ചാക്കിലിടാനും അവർ മറന്നില്ല. മുതിർന്നവർ പോലും കാണിക്കാത്ത ജാഗ്രത.

ഈ അനുഭവവും അവരുടെ ചിത്രവും രാജലക്ഷ്മി ഹരിത കർമ്മസേനയുടെ പഞ്ചായത്ത് തല ഗ്രൂപ്പിൽ ഇട്ടു. കൈമാറി കൈമാറി ഈ വിവരം എന്റെ വാട്ട്സാപ്പിലുമെത്തി. ഈ മിടുക്കൻമാർ ആരെന്ന് അന്വേഷിച്ചപ്പോൾ ആർക്കും അറിയുകയുമില്ല. ഇന്ന് രാവിലെയോടെയാണ്‌ മുഹമ്മദ് ഷിഫാസ് എന്ന അഞ്ചാം ക്ലാസുകാരനെയും മുഹമ്മദ് ആദി എന്ന മൂന്നാം ക്ലാസുകാരനെയും തിരിച്ചറിയുന്നത്.

ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ മാലിന്യം ശേഖരിക്കാനും കൊണ്ടുപോകാനും ശാസ്ത്രീയവും ആധുനികവുമായ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക്‌ ഓട്ടോ വിതരണം ഉൾപ്പെടെ പുരോഗമിക്കുകയാണ്‌. മുഹമ്മദ് ഷിഫാസിനെയും ആദിയെയും സംസ്ഥാനത്തെ എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ വേണ്ടിയും തദ്ദേശ സ്വയം ഭരണ വകുപ്പിന്‌ വേണ്ടിയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഹരിത കർമ്മ സേന നാടിന്റെ രക്ഷകരാണെന്നും അവരെ ചേർത്തുപിടിക്കണമെന്നും നാടിനെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്‌ ഇവരിരുവരും. കുട്ടികളാണ്‌ മാലിന്യമുക്ത നവകേരളത്തിന്റെ സന്ദേശവാഹകരെന്ന് ഇവർ വീണ്ടും തെളിയിക്കുന്നു’.

also read :പത്തനംതിട്ടയിൽ വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel