
തിരഞ്ഞെടുപ്പ് ഗോദയിൽ ഒന്ന് വിയർക്കും മുൻപേ ജയമുറപ്പിച്ച് കസേര വലിച്ചിടുന്ന കോൺഗ്രസ് ശൈലിക്ക് ഇത്തവണയും മാറ്റമൊന്നുമില്ല. ഭരണം കിട്ടുന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും, കിട്ടിയാൽ അത് ആര് ഭരിക്കണം എന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ഉശിരൻ തർക്കം തന്നെ നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ മുഖ്യമന്ത്രി സ്വപ്നങ്ങളുമായി പടയൊരുക്കം നടത്തുന്നതിനിടയിലാണ് സ്വന്തം പാർട്ടിക്കാർ തന്നെ ആ മോഹങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുന്നത്.
“നമ്മൾ ജയിച്ചാൽ മുഖ്യമന്ത്രി ചെന്നിത്തലയായിരിക്കും” എന്ന പി.ജെ. കുര്യന്റെ പ്രവചനം വന്നതോടെ സതീശന്റെ പടയൊരുക്കം പാതിവഴിയിൽ പഞ്ചറായ മട്ടാണ്. പണ്ട് ‘ഐശ്വര്യ കേരള യാത്ര’ നടത്തിയിട്ടും കിട്ടാത്ത ഭാഗ്യം ഇത്തവണ ചെന്നിത്തലയെ തേടി വരുമോ എന്നതാണ് ഇപ്പോൾ അണികളുടെ പ്രധാന സംശയം.
കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ കൂടി ചെന്നിത്തലയ്ക്ക് പിന്തുണയുമായി എത്തിയതോടെ കോൺഗ്രസിലെ ആഭ്യന്തര കലഹം മുറുകി. സതീശനോടും കെ.സി. വേണുഗോപാലിനോടുമുള്ള തന്റെ കടുത്ത വിയോജിപ്പ് തീർക്കാൻ സുധാകരൻ കണ്ടെത്തിയ വജ്രായുധമാണ് ചെന്നിത്തലയുടെ പേര്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ കടിപിടി കഴിഞ്ഞപ്പോൾ അടുത്ത ഊഴം മുഖ്യമന്ത്രി കസേരയ്ക്കായി എന്നതാണ് ഇവിടുത്തെ വിരോധാഭാസം.
ജയിക്കുന്നതിന് മുൻപേ മുഖ്യമന്ത്രിയെ വാഴിക്കാൻ കാട്ടുന്ന ഈ ആവേശം ആരെയും ചിരിപ്പിക്കും വിധം പരിതാപകരമാണ്. ആദ്യം ഒന്ന് ജയിക്കണ്ടേ എന്ന സാമാന്യ യുക്തിയെ ബലികഴിച്ചുകൊണ്ട്, “ഇരിക്കാൻ പറയും മുൻപേ കാല് നീട്ടുന്ന” ഈ പഴയ കോൺഗ്രസ് രീതി ഇത്തവണയും വള്ളിപുള്ളി തെറ്റാതെ തുടരുന്നു എന്ന് വേണം കരുതാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

