
മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം തുടരുകയാണ്. ഇനി ദില്ലിയിലെ ചർച്ചകളാണ് നിർണായകം. എഐസിസി നിരീക്ഷകരായ മുഗൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് എഐസിസി നേതൃത്വത്തിന് കേരളത്തിലെ ചർച്ചകളുടെ റിപ്പോർട്ട് കൈമാറും എന്നാണ് സൂചന. ഇതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവരെ ദില്ലിയിലേക്ക് വിളിപ്പിക്കും. നാളെ കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമാകും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അതേസമയം പാർലമെൻററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷം എംഎൽഎമാരും കെസി വേണുഗോപാലിനെയാണ് പിന്തുണച്ചത്.
എത്ര എംഎൽഎമാരാണ് ഓരോരുത്തരെയും പിന്തുണച്ചത് എന്നതടക്കമുള്ള സമഗ്ര റിപ്പോർട്ട് ആകും നിരീക്ഷകർ കൈമാറുക. അതേസമയം മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങളും എഐസിസി നിരീക്ഷകർ ഹൈകമാൻഡിനെ അറിയിക്കും. എന്നാൽ വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് പിടിവാശിയിലാണ് മുസ്ലിം ലീഗ് നേതൃത്വം. ലീഗിനെ കൂടാതെ മറ്റു പ്രധാന ഘടകകക്ഷികളും ഈ ആവശ്യം എഐസിസി നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്.
Also read: മുഖ്യമന്ത്രിപ്പോര് അതിരൂക്ഷം; കെ സി വേണുഗോപാലിൻ്റെ ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം
എംഎൽഎമാരുടെ പിന്തുണ ആണോ, ഘടക കക്ഷികളുടെ സമ്മർദ്ദമാണോ ഹൈകമാൻഡ് പരിഗണിക്കുക എന്നതാണ് എവരും ഉറ്റുനോക്കുന്നത്. അതേസമയം സതീശനായി കേരളത്തിലെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങി പരസ്യമായ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എഐസിസി നേതൃത്വം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

