
കഴിഞ്ഞ ഒറ്റരാത്രികൊണ്ട് ഇസ്രയേല്‍ ആക്രമിച്ചത് ടെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങള്‍. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം എന്നിവയും ആക്രമിച്ചെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ മരിച്ചത് 244 പേര്‍. മരിച്ചവരില്‍ 40 പേര്‍ സ്ത്രീകളാണ്. 1200ലധികം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 90ശതമാനവും സാധാരക്കാര്‍. ഇറാന്റെ ആണവ മേഖല തകര്‍ക്കുമെന്നും ആക്രമണം തുടരുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. പലസ്തീനിനികളെ പതിറ്റാണ്ടുകളായി വംശഹത്യ ചെയ്യുന്നവര്‍ ഇപ്പോള്‍ ഇറാനെക്കൂടി ആ രീതിയില്‍ വേട്ടയാടുന്നതാണ് ലോകം കാണുന്നത്.
ഇന്ത്യയുമായി നാഗരിക ബന്ധം ഉള്‍പ്പെടെ അവകാശപ്പെടാനുള്ള ഇറാന്‍, പല ഭൗമരാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിലും രാജ്യത്തിന് നിര്‍ണായകമാണ്. എന്നാല്‍ ഇസ്രയേലിന്റെ കാര്യമെടുത്താല്‍ 1992ല്‍ നരംസിംഹറാവു പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യ അവരുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്നതുതന്നെ. പിന്നീട് ഇന്ത്യയില്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പടിക്ക്പടി ഉയര്‍ന്നുവന്നു. പലസ്തീനില്‍ ആക്രമണം തുടരുന്ന ഘട്ടത്തിലും ഇസ്രയേലുമായുള്ള ആയുധ കരാര്‍ അവസാനിപ്പിക്കാത്ത രാജ്യങ്ങളിലൊന്നുകൂടിയാണ് ഇന്ത്യ.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റ പ്രത്യാക്രമണത്തിനു പിന്നാലെ ഇസ്രയേലിന് പിന്തുണ അറിയിച്ച ആദ്യ ലോകനേതാവായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസിന്റെ പ്രത്യാക്രമണത്തെ തീവ്രവാദം എന്നായിരുന്നു അന്ന് മോദി വിശേഷിപ്പിച്ചത്. പലസ്തീനെ ഇസ്രയേല്‍ പതിറ്റാണ്ടുകളായി ആക്രമിക്കുന്നതാണെന്നും പലസ്തീന്‍ ഭൂപടവും അവിടെത്തെ ജനങ്ങളെയും ഇല്ലാതാക്കിയത് ലോകതെമ്മാടി രാജ്യമാണെന്നും അറിയാത്തവരല്ല ലോകജനത. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും പലസ്തീന്‍ അനുകൂല നിലപാടുകളില്‍നിന്ന് ഇന്ത്യ പിന്നോട്ടുപോകുകയായിരുന്നു മോദിക്കാലത്ത്.
മോദി സര്‍ക്കാരിന് ഇസ്രയേലും ബെഞ്ചമിന് നെതന്യാഹുവും എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന് തെളിയിക്കുന്ന സംഭവങ്ങളേറെ നടന്നിട്ടുമുണ്ട്. 1992ല്‍ ഇന്ത്യ ഇസ്രയേലുമായി നയന്തന്ത്ര ബന്ധം ആരംഭിക്കുമ്പോള്‍ 200 ദശലക്ഷം ഡോളറിന്റെ വ്യാപാരമായിരുന്നുവെങ്കില്‍ 2022-23ലേക്ക് എത്തിയപ്പോഴേക്കും 10.7 ബില്യണ്‍ ഡോളര്‍ എന്ന നിലയിലേക്കാണ് ഉയര്‍ന്നിട്ടുള്ളത്. ഇപ്പോഴും ഉയര്‍ച്ചയല്ലാതെ താഴേക്കില്ല. അത്രയുമധികം വ്യാപാരബന്ധമാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇന്ത്യയും ഇസ്രയേലും തമ്മില്‍ ഉടലെടുത്തിട്ടുള്ളത്. ആയുധക്കച്ചവടത്തിന് പുറമെയുള്ള കണക്കുകളാണ് ഇവ.
ഇത്രയധികം ശക്തമായൊരു ബന്ധം ഇസ്രായേലിനും മോദിക്കുമിടയില്‍ എങ്ങനെ ഉടലെടുത്തുവെന്നത് ഓര്‍മപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. നിലമ്പൂരില്‍ നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. അവിടുന്ന് കോണ്‍ഗ്രസ് സര്‍്ക്കാരിന്റെ കാലത്താണ് ഇസ്രായേലുമായുള്ള ബന്ധത്തിന് ഇന്ത്യ തുടക്കമിടുന്നത്. കോണ്‍ഗ്രസ് തുറന്നിട്ട ആ വഴിയിലൂടെ ബിജെപി സര്‍ക്കാര്‍ ഇസ്രയേലുമായുള്ള ചങ്ങാത്തം അതിശക്തമാക്കി.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ യാസര്‍ അറഫാത്തിനൊപ്പം ഒരുമിച്ച് ജനങ്ങളെ കണ്ട പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ അംഗീകാരമുണ്ടാക്കിക്കൊടുത്തു. ധീരമായ നിലപാടായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യ അനുകൂലവുമായ ചേരിചേരാനയം തുടര്‍ന്നതിനാല്‍ മൂന്നാംലോക രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിച്ചു. എന്നാല്‍ പതിയെ ഇസ്രയേല്‍ അനുകൂല നിലപാടിലേക്ക് ഇന്ത്യ മാറി. ഇപ്പോള്‍ ഇസ്രയേലില്‍നിന്നാണ് വലിയതോതില്‍ ആയുധം ഇറക്കുമതി ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രായേലിനെതിരെ പ്രമേയംവന്നപ്പോള്‍ അനുകൂലിച്ച് വോട്ടുചെയ്യാന്‍ തയ്യാറാകാത്ത സ്ഥിതിയിലേക്ക് എത്തി. ഒന്നല്ല പലതവണയാണ് ഇത് ആവര്‍ത്തിച്ചത്.
ഇസ്രേയല്‍ ലോകതെമ്മാടിയായി തേര്‍വാഴ്ച നടത്തുന്നതിനെ തടയേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. ഇതിനെതിരെ ഇന്ത്യയുടെ ശബ്ദമുയരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തിനു തുടക്കമിട്ട കോണ്‍ഗ്രസ് ആ നിലപാട് തിരുത്തേണ്ടതുണ്ട്. അതിന് സൗകര്യപൂര്‍വം കോണ്‍ഗ്രസ് തുടരുന്ന മൗനം അവസാനിപ്പിക്കണം. പ്രതിപക്ഷപാര്‍ട്ടിയെന്ന നിലയില്‍ സ്വയം തെറ്റുതിരുത്താന്‍, ഇസ്രയേല്‍ ചങ്ങാത്തത്തില്‍ നിന്ന് എന്‍ഡിഎയെ പിന്നോട്ടുനടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here