കേരളത്തിലെ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒറ്റിക്കൊടുത്ത ഫെബ്രുവരി 8

കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഫെബ്രുവരി എട്ടിന് ദില്ലിയില്‍ പ്രതിഷേധിച്ചപ്പോള്‍ രാജ്യത്ത് ഒരു പുതുചരിത്രം കൂടി പിറക്കുകയായിരുന്നു. സാമ്പത്തികമായി അടിച്ചമര്‍ത്താനും ചവിട്ടിത്തേക്കാനും കേന്ദ്രം ശ്രമിക്കുമ്പോള്‍ തളര്‍ന്നുപോകില്ല എന്ന് പ്രവര്‍ത്തിയിലൂടെ കേരളം മോദി സര്‍ക്കാരിന് കാണിച്ചുകൊടുത്തു. കേരളത്തിന്റെ പ്രതിഷേധച്ചൂടില്‍ കേന്ദ്രം വിയര്‍ത്തിരുന്നു എന്ന് നിസ്സംശയം നമുക്ക് പറയാനാകും. കേരളത്തോടൊപ്പം തമിഴ്‌നാടും പഞ്ചാബും കശ്മീരും ദില്ലിയും കൂടി ചേര്‍ന്നതോടെ പ്രതിഷേധത്തിന്റെ കാഠിന്യം കൂടി.

ചുവപ്പിലെഴുതിയ ദിനമെന്ന് ഫെബ്രുവരി 8നെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലെ പ്രതിഷേധ വേദിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒറ്റിക്കൊടുത്ത ദിനമായിക്കൂടി ഫെബ്രുവരി 8 മാറിക്കഴിഞ്ഞു എന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി പ്രതിരോധത്തിലാക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് മാത്രം അത് കാണാന്‍ കഴിയാത്തത് ആ പാര്‍ട്ടിയുടെ നിലപാടിന്റെ വ്യക്തതയില്ലായ്മ കാരണമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതൃത്വം കേരളത്തിന്റെ സമരം ആവശ്യമാണെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി രംഗത്തെത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ആകട്ടെ മറുപടി ഒന്നുമില്ലാതെ മാളത്തില്‍ ഒളിക്കുകയായിരുന്നു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നില്ലെന്നും എല്ലാം കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നുമായിരുന്നു വി ഡി സതീശനുള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ കേരളത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് ഓടിയൊളിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ആ നീക്കത്തെ വെറുമൊരു ഒളിച്ചുകളിയായി മാത്രം കാണാന്‍ കഴിയില്ല നമുക്ക്. അതിന് പല രാഷ്ടയ്രീയ തലങ്ങളുണ്ട്.

സവര്‍ക്കര്‍ രാജ്യത്തെ ഒറ്റിക്കൊടുത്തതുപോലെ സ്വന്തം നാടിനെ ഒറ്റിക്കൊടുക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. കേരളത്തിന്റെ ആവശ്യം എന്താണെന്ന് പോലും അറിയാത്ത കോണ്‍ഗ്രസ് കേരളത്തെ രാജ്യത്തിന് മുന്നില്‍ നാണംകെടുത്തുകയാണ്. നിലപാടില്ലായ്മ ഒരിക്കലും ഒരു തെറ്റല്ല. എന്നാല്‍ ഒരു ദേശീയ പാര്‍ട്ടിക്ക് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ് എന്ന വസ്തുത തെറ്റിനപ്പുറം നമുക്ക് നല്‍കുന്ന ഒരോ പാഠം കൂടിയാണ്.

ഒരിക്കലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി എങ്ങനെയാകരുത് എന്നതിന് ഉദാഹരണമാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഒരു നല്ല പ്രതിഷേധം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസാണ് കേന്ദ്രത്തിന് മുന്നില്‍ കേരളത്തെ ഒറ്റിക്കൊടുത്തത്. എന്നാല്‍ എല്ലാ ദുരന്തത്തേയും തന്റേടത്തോടെ നേരിട്ട കേരളത്തിന് കേരളാകോണ്‍ഗ്രസ് എന്ന ദുരന്തത്തേയും നേരിടാന്‍കഴിയും എന്നതില്‍ ആര്‍ക്കും സംശയമില്ല. അങ്ങനെയുള്ള ഒറ്റപ്പെടുത്തലില്‍ കേരളമോ കേരള സര്‍ക്കാരോ തലകുനിക്കുമെന്നോ തളരുമെന്നോ വിചാരിക്കുന്നവര്‍ ഇന്നും പൊട്ടക്കിണറ്റിലെ തവള തന്നെയാണ്. അവര്‍ക്ക് കേരളത്തെ കുറിച്ചോ കേരളത്തിന്റെ ചരിത്രത്തെ കുറിച്ചോ ഒരു ധാരണയുമില്ല. തന്നെയുമല്ല സംസ്ഥാനത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് എന്ന വിഴുപ്പിനെ മലയാളികള്‍ ഇനിയും ചുമക്കണോ എന്ന് ചിന്തിക്കേണ്ട സമയംകൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News