
തട്ടിപ്പ്, വെട്ടിപ്പ്, വഞ്ചന, എന്നിവ തൊഴിലാക്കി മാറ്റിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് നേതാക്കന്മാർ. ഇവരുടെ തനിസ്വഭാവം പുറത്ത് വന്ന കൃത്യമായ കാലയളവായിരുന്നു ചൂരൽമല മുണ്ടെക്കൈ ദുരന്തം കഴിഞ്ഞുള്ള മാസങ്ങൾ. പാവങ്ങളെ പിഴിഞ്ഞെടുത്തു എന്ന് മാത്രമല്ല, എല്ലാം നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവിൽ നിന്നവരെ വീണ്ടും വഞ്ചിച്ച ക്രൂര കഥയാണ് അവരുടേത്.
പറഞ്ഞ വാക്ക് അതേപോലെ പാലിച്ച് സർക്കാർ അതിജീവിതർക്ക് വീടുകൾ പൂർത്തിയാക്കി കഴിഞ്ഞു. അപ്പോഴതാ ഇത്ര നാൾ തപ്പി നടന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിവന്ന് രണ്ട് കല്ല് ഇട്ടിട്ടുണ്ട്. അല്ല, കോൺഗ്രസേ ഇനി ആർക്കാണ് വീട് വെച്ചുകൊടുക്കാൻ പോകുന്നത്…? ഇന്ന് മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ 178 വീടുകളുടെ ഉദ്ഘാടനം നടക്കുമ്പോൾ, ദുരന്തത്തെ അഭിമുഖീകരിച്ചവർക്കും കേരളക്കരയ്ക്കും മറക്കാൻ പറ്റാത്ത ചില കണക്കുകൾ നമുക്ക് മുന്നിലുണ്ട്. കള്ളങ്ങൾക്കുമേൽ കള്ളങ്ങൾ പറഞ്ഞുപൊലിപ്പിച്ച കോൺഗ്രസിന്റെ കള്ളക്കണക്കുകൾ.
Also read: അതിജീവനത്തിന് വീടൊരുങ്ങി; ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
വാഗ്ദാനങ്ങളായിരുന്നു അവരുടെ മെയിൻ. രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തത് 100 വീടുകളായിരുന്നു. പുറമേ, KPCC വെച്ചുകൊടുക്കാം എന്ന് പറഞ്ഞ് പണം പിരിച്ചത് 100 വീടിന്. ഇതിനും പുറമേ, യൂത്തന്മാർ പിരിച്ചത് 30 വീടിനുള്ള തുക. മൊത്തം 130 വീടിനുള്ള കോടികൾ യൂത്തരും മൂത്തവരും കൂടി പിരിച്ചെടുത്തു എന്ന് മാത്രമല്ല അങ്ങനേതന്നെ മുക്കുകയും ചെയ്തു. ചെറിയ രീതിയിലുള്ള പിരിവൊന്നും ആയിരുന്നില്ല നടന്നത്. പിരിക്കാൻ വേണ്ടി മാത്രം പ്രത്യേക ആപ്പ് വരെ ഇറക്കി. എന്നിട്ട് കണക്ക് ചോദിച്ചപ്പോൾ ആപ്പുമില്ല കണക്കുമില്ല പണവുമില്ല.
പിരിച്ചതൊക്കെ എവിടെന്ന് സ്വന്തം കൂട്ടിൽ നിന്ന് തന്നെ ചോദ്യം ഉയർന്നപ്പോൾ ബ ബ ബ്ബ
പിരിച്ചെടുത്ത കോടികൾ എവിടെയെന്ന അണികളുടെ ചോദ്യത്തിന് മറുപടിയില്ലാതെ ഇരുട്ടിൽത്തപ്പുകയായിരുന്നു കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ. ആലപ്പുഴയിൽ നടന്ന യൂത്ത്‌കോൺഗ്രസിന്റെ പഠനക്യാമ്പിലായിരുന്നു നേതൃത്വത്തെ ചോദ്യംചെയ്ത് പ്രവർത്തകർ തലപൊക്കിയത്. 88 ലക്ഷം രൂപയാണ് പിരിച്ചതെന്നും അക്കൗണ്ടിൽ ഭദ്രമാണെന്നും വെപ്രാളത്തിലായ നേതാക്കൾ അന്ന് വമ്പുപറഞ്ഞ് മുഖം രക്ഷിക്കാനായിരുന്നു ശ്രമം. പക്ഷേ, കണക്കുകളും കണക്ക് കൂട്ടലുകളും അങ്ങ് കൃത്യമാകില്ലല്ലോ…
യൂത്ത് കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ തുക കണക്കുകൂട്ടുമ്പോൾ രാഹുലിന്റെ വാദം വ്യാജമാണെന്ന് വ്യക്തമാണ്. മുണ്ടക്കൈയിൽ എട്ടുലക്ഷം രൂപയുടെ 30 വീട് നിർമിക്കാൻ സംസ്ഥാന കമ്മിറ്റി പിരിച്ചെടുക്കുന്ന 2.40 കോടി രൂപയും സ്‌പോൺസർഷിപ് തുകയും ഉപയോഗിക്കുമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം.
ഒരു മണ്ഡലം കമ്മിറ്റി രണ്ടുലക്ഷം രൂപ പിരിച്ചെടുക്കണമെന്ന് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു. പണം പിരിച്ചുതരാത്ത നിയോജകമണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്നും പ്രത്യേകം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷം കമ്മിറ്റികളും പണം നൽകി. ചില കമ്മിറ്റികൾ നിർദേശിച്ചതിന്റെ ഇരട്ടിയിലധികം തുകയും പിരിച്ചു.
കോഴിക്കോട് സൗത്ത് അസംബ്ലി കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ 4.34.920 രൂപയാണ് പിരിച്ച് നൽകിയത്. കുറ്റ്യാടി മണ്ഡലം കമ്മിറ്റി 3.50 ലക്ഷം രൂപയും വടകര മണ്ഡലം കമ്മിറ്റി 2.55 ലക്ഷം രൂപയും പിരിച്ചെടുത്തു. ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റികൾ 2.50 ലക്ഷം രൂപ വീതമാണ് പിരിച്ചത്. ഈ അഞ്ച് കമ്മിറ്റികൾ മാത്രം നൽകിയ തുക കണക്കുകൂട്ടുമ്പോൾ തന്നെ 15.4 ലക്ഷം രൂപ വരും.
അങ്ങനെ 140 മണ്ഡലം കമ്മിറ്റികൾ ശരാശരി രണ്ടര ലക്ഷം രൂപ വീതം പിരിച്ചെടുത്താൽ മൂന്നരക്കോടി രൂപ കവിയും. ഇതിന് പുറമെ കെഎസ്‍യു ഉൾപ്പെടെയുള്ള മറ്റുസംഘടനകൾ വഴിയും തകൃതിയായ പിരിവ് നടന്നു. അടൂരിൽ കെഎസ്‍യു പ്രവർത്തകർ രണ്ട് ലക്ഷം രൂപ നൽകിയ വിവരം സംസ്ഥാന പ്രസിഡന്റ് തന്നെ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ അഞ്ച് കോടി രൂപയെങ്കിലും സംസ്ഥാന കമ്മിറ്റി പിരിച്ചെടുത്തതായാണ് വിവരം.
ഇത്രയേറെ തുക പിരിച്ചെടുത്തിട്ടും മുണ്ടക്കൈയിൽ ഒരു വീടിനുള്ള കല്ലുപോലുമിടാൻ കോൺഗ്രസിനായില്ല. ‘സ്‌റ്റാൻഡ് വിത്ത് വയനാട്’ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസ്‌ട്രസ്സ് ഫണ്ട് എന്ന മൊബൈൽ ആപ് രണ്ടുമാസമേ പ്രവർത്തിച്ചുള്ളൂ. 3.14 കോടി ആപ്പിലൂടെ സമാഹരിച്ചുവെന്നാണ് നേതാക്കൾ പറഞ്ഞിരുന്നത്. ഇതും പോരാതെ, കാട്ടാനശല്യമുള്ളിടത്ത് സ്ഥലം വാങ്ങിയും ഇല്ലാത്ത പ്ലാനിട്ട് കാണിച്ചും ആ ജനങ്ങളെ കോൺഗ്രസ് പറ്റിച്ചു.
Also read: കുവൈത്ത് സംഘർഷത്തിൽ സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്, തറാവീഹ് നമസ്കാരം താൽക്കാലം നിര്‍ത്തിവെച്ചു
കള്ളക്കണക്കുകൾ കൂട്ടി എഴുതുന്നതിൽ കോൺഗ്രസിന്റെ കണക്കുകൂട്ടൽ ഒന്നൊന്നായി അങ്ങനെ തെറ്റുകയായിരുന്നു. എന്താണ് ഭരണമെന്നും ജനങ്ങൾ എന്തുകൊണ്ട് ഇടതുസർക്കാരിന്റെ തുടർച്ച ആഗ്രഹിക്കുന്നുവെന്നും ഇന്ന് ആ നാട്ടിലെ മനുഷ്യരുടെ മുഖത്തുവിരിയുന്ന ചിരിയിൽ, സന്തോഷത്തിൽ നിന്ന് വ്യക്തമാകും. നേരിനൊപ്പമാണ് പറഞ്ഞ വാക്കിനൊപ്പമാണ് ഇടതു സർക്കാർ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

