
എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. എംപിമാർ മത്സരിക്കുന്ന കാര്യം തള്ളാതെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻന്റാണെന്നും ഇതുവരെയും ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിൽ എംപിമാരായ ഒരുനിര നേതാക്കൾ നിയമസഭയിൽ മത്സരിക്കാൻ കാത്തിരിക്കുകയാണ്. പക്ഷെ ഇതിനെ വിഡി സതീശനും ഒരു വിഭാഗം നേതാക്കളും എതിർക്കുന്നു. അവസരം തേടുന്ന യുവജന നേതാക്കളും ഇക്കാര്യത്തിൽ കടുത്ത എതിർപ്പിലാണ്.
മാത്രമല്ല എംപിമാർക്ക് ഇളവ് നൽകില്ലെന്ന പ്രചരണവും സതീശ വിഭാഗം നേതാക്കൾ നടത്തുന്നുണ്ട്. പക്ഷെ ഇത് പൂർണമായും തള്ളുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സുധാകരനും താനും മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നതായും അടൂർ പ്രകാശ് സ്ഥിരീകരിച്ചു.
അടൂർ പ്രകാശ്, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് നിയസഭയിൽ മത്സരിക്കാൻ താൽപര്യമുണ്ട്. ഈ ചർച്ചകൾ സജീവമാകുന്ന ഘട്ടത്തിലാണ് എംപിമാർക്ക് ഹൈക്കമാൻഡ് ഇളവ് നൽകില്ലെന്ന വാർത്തകൾ സതീശന്റെ വിഭാഗം തന്നെ പ്രചരിപ്പിച്ചത്.
അതിൽ അടൂർ പ്രകാശ്, കെ.സുധാകരൻ അടക്കമുള്ള നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെ.സുധാകരൻ മത്സരിക്കാൻ താൽപര്യമുണ്ടെന്ന കാര്യം ഇതിനകം എഐസിസി നേതൃത്വത്തെ അറിയിച്ചു. പക്ഷെ ആർക്ക് ഇളവ് നൽകും ആരെ തഴയുമെന്ന ആശയക്കുഴപ്പത്തിലാണ് ഹൈക്കമാൻഡ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

