നിലമ്പൂരില്‍ കോ-ലീ-ബി മോഡല്‍ വോട്ടുമറിക്കലിന് നീക്കമോ ?

കോ ലീ ബി എന്ന മുക്കൂട്ട് സഖ്യത്തിനെ കേരളത്തിലെ പൊതു രാഷ്ട്രീയത്തില്‍ പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം 91കള്‍ മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, കളിക്കിടെ വിജയിക്കാന്‍ പിന്നില്‍ നിന്നും ചവിട്ടി വീഴ്ത്തുന്ന കള്ളക്കളിക്കാരന്റെ അതേ ഭാവത്തോടെ അവിടെയെല്ലാം കോ ലീ ബി എന്ന മുക്കൂട്ട് സഖ്യവുമുണ്ട്. നിലപാടുകളോ സത്യമോ സ്വത്വമോ കോ ലീ ബിയ്ക്ക് ഇല്ല എന്നതാണ് വാസ്തവം. എതിരെ നില്‍ക്കുന്ന ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എപ്പോഴൊക്കെ കോണ്‍ഗ്രസ്സും ലീഗും ബിജെപിയും ഒന്നിച്ചിട്ടുണ്ടോ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ആ കൂട്ടുകെട്ട് പരാജയപ്പെട്ട ചരിത്രമേ ഉള്ളൂ എന്നതാണ് മറ്റൊരു വാസ്തവം.

1991 ല്‍ ബേപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.പി ഗംഗാധരനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അഹല്യാശങ്കറും സ്ഥിരീകരിക്കപ്പെട്ടെങ്കിലും കോലിബി സഖ്യം രൂപപ്പെട്ടതോടെ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ പിന്‍വലിച്ചു. തുടര്‍ന്ന് അവിടെ ഡോ. മാധവന്‍ കുട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മാധവന്‍കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാവ് ശിഹാബ് തങ്ങള്‍ വോട്ടഭ്യര്‍ഥിച്ച ചരിത്രം കേരളം മറക്കില്ല. അതോടെ അവിടെ കോ ലീ ബി സഖ്യം പണിതുടങ്ങിയെന്ന് കേരളം രാഷ്ട്രീയം മനസിലാക്കുകയായിരുന്നു. എങ്കിലും 6000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി.കെ ഹംസ വിജയിച്ചു. തോറ്റെങ്കിലും 60413 വോട്ടാണ് മാധവന്‍ കുട്ടിയ്ക്ക് ലഭിച്ചത്. രാപ്പകലില്ലാതെ കോ ലീ ബി കഷ്ടപ്പെട്ടതിന്റെ പരിണിതഫലമായിരുന്നു മാധവന്‍കുട്ടിക്ക് ലഭിച്ച് 60000ല്‍ അധികം വോട്ടുകള്‍. 52 ശതമാനം വോട്ട് ടി.കെ ഹംസയ്ക്ക് ലഭിച്ചപ്പോള്‍ 47 ശതമാനം വോട്ട് മാധവന്‍കുട്ടിയ്ക്കും ലഭിച്ചത് ഈ ചതിയിലൂടെയാണെന്ന് മാത്രം.

Also Read : Also Read : നിലമ്പൂരിൽ പൊളിഞ്ഞ് വീണ്ടും യുഡിഎഫ് കള്ളങ്ങൾ; ഇത്തവണ പാളിയത് വി എസിനെതിരെ പറഞ്ഞത്

തിരികെ വടകരയിലേക്ക് നോക്കുമ്പോള്‍ വടകരയില്‍ പിന്നീട് അറ്റോര്‍ണി ജനറല്‍ വരെയായ അഡ്വ രത്‌നസിങ്ങിനെ ബി.ജെ.പി നിര്‍ദേശിച്ചപ്പോള്‍ പൊതുസ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസും മുസ്ലീം ലീഗും ഇത് അംഗീകരിച്ചു. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. ഉണ്ണികൃഷ്ണന് തന്നെയായിരുന്നു വിജയം. ഈ കോലീബി സഖ്യം തന്നെയാണ് തിരുവനന്തപുരം നേമത്ത് ഒ രാജഗോപാലിനെയും തൃശ്ശൂരില്‍ സുരേഷ് ഗോപിയേയും വിജയിപ്പിച്ചതെന്ന് നിസംശയം പറയാം.

കാരണം 91 മുതല്‍ കോ ലീ ബി സഖ്യം കളിച്ച നെറികെട്ട കളികളുടെ ചരിത്രം അത്രമാത്രമുണ്ടായിരുന്നു. ഇവിടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ അവിടെയും നാം കോ ലീ ബി എന്ന മുക്കൂട്ട് സഖ്യത്തിനെ തീര്‍ച്ചയായും പ്രതീക്ഷിക്കണം. കാരണം പറയത്തക്ക വികനസ കാര്യങ്ങള്‍ ഒന്നും പറയാനില്ലാത്ത കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ്സിന്റെ ആര്യാടന്‍ ഷൗക്കത്തിനും നിലമ്പൂരില്‍ വിജയം സാധ്യമാകണമെങ്കില്‍ ഇടങ്കാലിട്ട് എല്‍ഡിഎഫിനെ വീഴ്ത്തുക തന്നെ വേണം. അതിനാല്‍ത്തന്നെ പിന്നാമ്പുറങ്ങളില്‍ കോ ലീ ബി സഖ്യത്തിന്റെ കണക്കുകൂട്ടലുകള്‍ ആരംഭിച്ചുവെന്ന് സാരം. പക്ഷേ ഏത് ചതിയേയും നേരിടാന്‍ കരുത്തുള്ള ഇടതുപക്ഷത്തിനും ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിനും കോ ലീ ബി സഖ്യം അതൊരു വെല്ലുവിളിയേ അല്ല എന്ന് നിലമ്പൂരിലെ തെരഞ്ഞെടുപ്പിലൂടെ കാണിച്ചുകൊടുക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കേരള രാഷ്ട്രീയ ചരിത്രത്തിലെ പുതിയ ഏടായി അത് മാറുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali