ചെന്നിത്തലയുടെ തട്ടകത്തില്‍ ചേരിപ്പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം നഷ്ടമായി

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തില്‍ കോണ്‍ഗ്രസുകാര്‍ തന്നെ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. ധാരണയനുസരിച്ച് പ്രസിഡന്റ് മാറാത്തതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുന്നത്.

ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനിക്കും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറിനു (ബിനു)മെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രസിഡന്റിനെതിരായ അവിസ്വാസപ്രമേയം ഇതിനകം പാസായിട്ടുണ്ട്. ഉച്ചതിരിഞ്ഞാണ് വൈസ്പ്രസിഡന്റിനെതിരായ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുക. ഇതുകൂടി പാസായാല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. 13 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ് 7. എല്‍ഡിഎഫ് 5. സ്വതന്ത്ര 1. എന്നിങ്ങനെയാണ് കക്ഷിനില.

ആദ്യ രണ്ടുവര്‍ഷം ജി. സജിനിയും തുടര്‍ന്നുള്ള മൂന്നുവര്‍ഷം നിലവിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദ്മശ്രീ ശിവദാസനും പ്രസിഡന്റു സ്ഥാനം പങ്കുവെക്കാമെന്നായിരുന്നു ധാരണ. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31നകം ജി. സജിനി സ്ഥാനമൊഴിയേണ്ടതായിരുന്നു. രമേശ് ചെന്നിത്തലയും ഡിസിസി നേതൃത്വവും ആവശ്യപ്പെട്ടിട്ടും സജിനി സ്ഥാനമൊഴിഞ്ഞില്ല.

ആദ്യ മൂന്നു വര്‍ഷം എസ്. സുരേഷ് കുമാറും അടുത്ത രണ്ടുവര്‍ഷം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. അനീഷും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനായിരുന്നു ധാരണ. എന്നാല്‍ അതും പാലിക്കപ്പെടാതെ പോയപ്പോഴാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ അവിശ്വാസം കൊണ്ടുവന്നത്. പാര്‍ട്ടി തീരുമാനം അനുസരിക്കാത്തതിനാല്‍ ജി. സജിനിയെയും എസ്. സുരേഷ് കുമാറിനെയും പഞ്ചായത്തംഗം പ്രസന്ന സുരേഷിനെയും ഇവരെ അനുകൂലിച്ച രണ്ടു ബൂത്തു പ്രസിഡന്റുമാരെയും പാര്‍ട്ടി ചുമതലകളില്‍നിന്നു നീക്കിയിരുന്നു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് വിപ്പും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News