
ജനപ്രിയമായ നയനാർ സർക്കാർ, 1991 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്നത് അക്കാലത്ത് കോൺഗ്രസും ബിജെപിയും ഒരു പോലെ ഭയപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധർ കമ്മ്യൂണിസം എന്ന ഭൂതത്തെ കുടത്തിലാക്കാൻ എന്താണ് വഴിയെന്ന് അക്കാലത്ത് അന്വേഷിച്ചു അതിന്റെ പര്യവസാനമായിരുന്നു. കോലീബി എന്ന അവിശുദ്ധ സഖ്യം.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അന്നേ വരെ ഉണ്ടായിട്ടില്ലാത്ത ഈ അവിശുദ്ധ സഖ്യത്തിൽ നിന്ന് ലാഭം നേടിയത് കോൺഗ്രസായിരുന്നു. അക്കാലത്ത് നാല്പതോളം സീറ്റുകളിൽ വിജയത്തിന് ബിജെപിയുടെ സഹായം യുഡിഎഫ് സ്ഥാനാർഥികൾക്ക് നിർണായകമായി. എന്നാൽ ബിജെപിക്ക് തിരികെ വോട്ട് മറിക്കാമെന്ന് ഉറപ്പ് നൽകിയ മണ്ഡലങ്ങളായ മഞ്ചേശ്വരത്തും തിരുവനന്തപുരം ഈസ്റ്റിലും കോൺഗ്രസ് കാലുവാരി.
1991 ലെ ഈ അവിശുദ്ധ സഖ്യം പലപ്പോഴും ഇടതുപക്ഷത്തെ പരാജയപ്പെടുത്താനായി ഒന്നിച്ചിട്ടുണ്ട്. 2016ൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസിന്റെ അകമഴിഞ്ഞ സഹായത്തോടെയാണ്. അന്ന് ഓ രാജഗോപാൽ വിജയിച്ചത് 8,671 വോട്ടുകൾക്കാണ്. രാജഗോപാലിനെതിരെ യുഡിഎഫ് മത്സരിപ്പിച്ചത് വളരെ ദുർബലനായ ഒരു സ്ഥാനാർഥിയെയായിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 13,860 വോട്ടാണ്.
ഇത്തരം സഹായങ്ങൾ പല മണ്ഡലങ്ങളിലും എൻഡിഎയുടെ കൈയ്യിൽ നിന്ന് പലപ്പോഴും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോഴും അടിസ്ഥാന കാര്യങ്ങൾ അറിയാത്തത് പോലെ നടിച്ച് പല മണ്ഡലങ്ങളിലും എൻഡിഎക്ക് സ്ഥാനാർഥികൾ ഉണ്ടാകാറില്ല.
2021 ലെ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, ദേവികുളം, തലശ്ശേരി എന്നീ മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിപോയിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പിൽ ആ മണ്ഡലങ്ങളിൽ ബിജെപിയുടെ സഹായം ലഭിച്ചത് യുഡിഎഫിനായിരുന്നു. എന്നിരുന്നാലും വിജയം നേടിയത് എൽഡിഎഫ് സ്ഥാനാർഥികളായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പ്രഖ്യാപിച്ച സ്ഥാനാർഥികൾക്ക് മത്സരിക്കാനാകില്ല എന്ന അവസ്ഥ എൻഡിഎക്കുണ്ട്.
പെരുമ്പാവൂർ മണ്ഡലത്തിലെ എൻഡിഎ പ്രഖ്യാപിച്ച സ്ഥാനാർഥി ലക്ഷ്മിപ്രിയക്കും. ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർഥി വീണ നായർക്കും വോട്ടില്ലാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻഡിഎയിലേക്ക് ചേക്കേറിയ ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർഥികളായിരുന്നു ഇരുവരും. സ്ഥാനാർഥികളില്ലെങ്കിൽ എൻഡിഎയുടെ സഹായം ആർക്കാണ് ലഭിക്കുക എന്നത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതിന്റെ മറ്റൊരാവർത്തനം സംഭവിക്കുകയാണോ 2026 ലെ തെരഞ്ഞെടുപ്പിലും.
ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിക്കുകയും ചെയ്തിട്ടുണ്ട്. നേമത്ത് ജയിക്കാൻ ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കുമെന്നും. വട്ടിയൂർക്കാവ്, അരുവിക്കര മണ്ഡലങ്ങളിൽ പ്രത്യുപകാരമായി കോണ്‍ഗ്രസിനെ ജയിപ്പിക്കാൻ ബിജെപി സഹായിക്കാനും ധാരണയായിട്ടുണ്ടെന്നാണ് എൻ എസ് നുസൂറിന്റെ ആരോപണം.
ഇതെല്ലാം തെളിയിക്കുന്നത് 2026ലും അധികാരത്തിന് വേണ്ടി ജനാധിപത്യ വിശ്വാസികളെ നോക്കുകുത്തിയാക്കി കോണ്‍ഗ്രസും ബിജെപിയും അവരുടെ അവിശുദ്ധ കൂട്ടുക്കെട്ട് നടപ്പിലാക്കുന്നുണ്ട് എന്ന് തന്നെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

