
തൃശൂരിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എ സാബുവിനെതിരെ പരാതികൾ വ്യാപകം. ജോലി വാഗ്ദാനം ചെയ്ത് കോലഴി സ്വദേശിയായ സ്ത്രീയിൽ നിന്ന് 10 ലക്ഷം തട്ടിയതായും പരാതി. എൻ.എ സാബു ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്നാണ് പുറത്തു വരുന്ന വിവരം.
അഞ്ചേരി സ്വദേശിയായ ഔസേപ്പിൻ്റെ 27.5 ലക്ഷം തട്ടിയ കേസിനു പിന്നാലെ, കോലഴി സ്വദേശിയായ സ്ത്രീയും പരാതി നൽകി. ഇവരിൽ നിന്ന് അർബൻ ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപയാണ് വാങ്ങിയത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ കോലഴി സ്വദേശിയായ പ്രിൻസി വിയൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എൻ എ സാബുവിനെതിരെ നിലവിൽ രണ്ടു പരാതികളാണ് വിയൂർ പോലീസിന് ലഭിച്ചിട്ടുള്ളത്. അതേസമയം അഞ്ചേരി സ്വദേശിയായ ഔസേപ്പും കുടുംബവും ഇന്ന് കോലഴി പഞ്ചായത്തിനു മുന്നിൽ സമരം നടത്തി. ഇരു കേസുകളിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔസേപ്പിൻ്റെ മകൾക്കും മകനും വിവിധ ബാങ്കുകളിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. കോലഴി പഞ്ചായത്തിനു മുന്നിൽ പ്രതിഷേധിച്ച ഔസേപ്പിനെയും കുടുംബത്തെയും കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി. സമരത്തിൽ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

