
കോണ്‍ഗ്രസ് അതിശയകരമാം വിധം മണ്ടത്തരം കാണിക്കുന്നുവെന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം ജനശ്രദ്ധയിലേക്ക് കൊണ്ടുവന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് രാമചന്ദ്ര ഗുഹ ഇക്കാര്യം പറഞ്ഞത്.
ഇതുവരെ പറയാത്തൊരു കാര്യമാണിതെന്ന മുഖവുരയോടെയാണ് ഗുഹ പറഞ്ഞുതുടങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രധാന യുവകോണ്‍ഗ്രസ് നേതാവ് തന്നെ കാണാന്‍ ബംഗളൂരില്‍ വന്നെന്നും രാഹുല്‍ ഗാന്ധിക്ക് നല്‍കാനുള്ള ഉപദേശം സംബന്ധിച്ച് ചോദിച്ചെന്നും ഗുഹ പറഞ്ഞു. രണ്ട് സീറ്റിലും മത്സരിച്ച് ജയിച്ച സ്ഥിതിക്ക് വയനാട് ഉപേക്ഷിച്ചു അമേഠി നിലനിര്‍ത്തുക എന്ന ഉപദേശമാണ് നൽകിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉത്തര്‍പ്രദേശിന് വലിയ പ്രാധാന്യമുണ്ട്. ഒഴിവു വരുന്ന വയനാട്ടില്‍ ഒരു കാരണവശാലും സഹോദരി പ്രിയങ്കയെ നിര്‍ത്താന്‍ പാടില്ല. ജനങ്ങളുടെ നേതാവായി ഉരുത്തിരിയുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നടപടി എല്ലാം തകിടം മറിക്കും. കോണ്‍ഗ്രസിന് കുടുംബമാണ് എല്ലാം എന്ന പ്രതീതി വീണ്ടും സൃഷ്ടിക്കപ്പെടും. ഈ ഉപദേശം രാഹുലിനെ അറിയിച്ചോ ഇല്ലയോ എന്നറിയില്ല. എന്തായാലും പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ നിര്‍ത്തി വിജയിപ്പിച്ചു.
വിജയിച്ച ഉടനെ പ്രിയങ്ക നടത്തിയ ഒരു പ്രസ്താവനയുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് ഞാനും ഉത്തരേന്ത്യയില്‍ നിന്ന് സഹോദരനും ഇന്ത്യയെ ഒരുമിപ്പിക്കുന്നു എന്നായിരുന്നു അത്. അഹങ്കാരവും വിഡ്ഢിത്തവും നിറഞ്ഞ പ്രസ്താവന എന്നാണ് രാമചന്ദ്ര ഗുഹ ഇതിനെ വിശേഷിപ്പിച്ചത്. മാത്രമല്ല, ഭരണഘടനയുടെ 75-ാം വാര്‍ഷികത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ചത് പ്രിയങ്കയാണ്. ഈ പ്രസംഗത്തിന് ആറ് മാസത്തിനു ശേഷമാണ്, ഭരണഘടനയെ അട്ടിമറിച്ച അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം ഇന്ത്യ ആചരിക്കാന്‍ പോകുന്നത് എന്ന് പോലും ഓര്‍ത്തില്ല. അടിയന്തരാവസ്ഥ കൊണ്ടുവന്ന ഇന്ദിരയുടെ പേരക്കിടാവാണല്ലോ പ്രിയങ്ക. Congress is spectacularly stupid…..’ എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖം താഴെ വിശദമായി കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here