കൊട്ടാരക്കര ഉമ്മന്നൂരില്‍ ബിജെപി പിന്തുണയോടെ കോൺഗ്രസ് ഭരണത്തിൽ; അവിശുദ്ധ കോലീബി സഖ്യമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിൽ ചൊവ്വാഴ്‌ച നടന്ന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബി ജെ പി സംയുക്ത മുന്നണിയുടെ വിജയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോലീബി സഖ്യത്തിന്‍റെ തയ്യാറെടുപ്പാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസ് ഒരിക്കലും കൈക്കൊള്ളാൻ പാടില്ലാത്ത ഒരു സമീപനമാണിത്. ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളൊന്നാകെ ബിജെപിക്കെതിരെ ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയും മണിപ്പുരിലെ സംഭവങ്ങൾ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഘട്ടത്തിലും ബിജെപിയുമായി കൂട്ടുചേരാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നാണ്‌ ഉമ്മന്നൂർ സംഭവം വ്യക്തമാക്കുന്നത്‌. ഇത്‌ ജനാധിപത്യ മതേതര വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു.

ബിജെപിയുടെ ആകെയുള്ള മൂന്ന് പഞ്ചായത്ത് അംഗങ്ങളും കോൺഗ്രസിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്‌തു. ഇരുപതംഗ സമിതിയിൽ എൽഡിഎഫിന്‌ ഒമ്പതും കോൺഗ്രസിന് എട്ടും ബിജെപിക്ക് മൂന്നും അം​ഗങ്ങളാണുള്ളത്. രണ്ടര വർഷത്തിനുശേഷം മുന്നണി ധാരണ പ്രകാരം നിലവിലുള്ള എൽഡിഎഫുകാരായ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചതിനെത്തുടർന്നുണ്ടായ മത്സരത്തിലാണ് കോൺഗ്രസ്‌- ബിജെപി അവിശുദ്ധസഖ്യം പിറന്നിരിക്കുന്നത്. അങ്ങേയറ്റം അവിശുദ്ധമായ ഈ രാഷ്ട്രീയക്കച്ചവടത്തിൽ കോൺഗ്രസ് നേതൃത്വവും ബിജെപി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ALSO READ: ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം, ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം; പി ജയരാജൻ

ഉമ്മന്നുരിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എൽഡിഎഫ് സ്ഥാനാർഥിയായി സി പി ഐ എമ്മിലെ ബിന്ദു പ്രകാശ്‌ മത്സരിച്ചു. യുഡിഎഫ്‌ സ്ഥാനാർഥിയായി ഷീബാ ചെല്ലപ്പനും ബിജെപിയിൽനിന്ന്‌ എം ഉഷയും മത്സരിച്ചു. വോട്ടെടുപ്പിൽ ബിന്ദു പ്രകാശിന് എട്ടുവോട്ടും ഷീബാ ചെല്ലപ്പന് യുഡിഎഫിന്റെ എട്ടുവോട്ടും ബിജെപിയുടെ മൂന്നു വോട്ടും ഉൾപ്പെടെ 11 വോട്ട്‌ ലഭിച്ചു. എം ഉഷയ്ക്ക്‌ വോട്ട് ഒന്നും ലഭിച്ചില്ല. ബിജെപി സ്ഥാനാർഥിയും സ്ഥാനാർഥിയുടെ നിർദേശകനും പിന്താങ്ങിയ അംഗവും കോൺഗ്രസിനാണ് വോട്ട് ചെയ്തത്. എൽഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.

ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് പരസ്യ പിന്തുണ നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ സുനിൽ ടി ഡാനിയേലിന് ഒമ്പതു വോട്ടും കോൺഗ്രസിലെ എസ് സുജാതന് ബിജെപിയുടെ മൂന്ന് വോട്ട്‌ ഉൾപ്പെടെ 11 വോട്ടും ലഭിച്ചു.

എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ്‌ സിപിഐയിലെ അമ്പിളി ശിവനും വൈസ് പ്രസിഡന്റ്‌ സിപിഐ എമ്മിലെ പി വി അലക്സാണ്ടറും രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തുടർന്നുള്ള രണ്ടര വർഷം പ്രസിഡന്റ്‌ സ്ഥാനം സിപിഐ എമ്മിനും വൈസ് പ്രസിഡന്റ്‌ സ്ഥാനം സിപിഐക്കും എന്നായിരുന്നു ധാരണ. കഴിഞ്ഞ രണ്ടര വർഷവും പഞ്ചായത്തിൽ ഭരണകക്ഷിയുടെ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണ് നിലകൊണ്ടത്. വികസന പദ്ധതികൾ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് യോഗം ചേർന്ന ശേഷം കോൺഗ്രസ്, ബിജെപി അംഗങ്ങൾ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നു.

ALSO READ: ‘കൈയും തലയും വെട്ടി കാളിപൂജ നടത്തും’; പി ജയരാജനും എ എൻ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർ എസ് എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News