ബിജെപി വിട്ടെത്തിയ ജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ‘ചോരക്കളി’

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാന്‍ വ്യത്യസ്ത പ്രചരണം നടത്തി കോണ്‍ഗ്രസ്. ബിജെപിയുടെ ഉറച്ച സീറ്റായി ഹൂബ്ലി- ദാര്‍വാര്‍ഡ് സെന്‍ട്രലില്‍ ഏത് വിധേനയും ജഗദീഷിനെ ജയിപ്പിച്ചെടുക്കാനാണ് അണികളുടെ നീക്കം. എച്ച്ഡി സെന്‍ട്രലില്‍ നിന്നും ഷെട്ടാര്‍ വിജയിക്കുമെന്ന് അണികള്‍ രക്തത്തില്‍ കത്തെഴുതിയാണ് പ്രചരണം നടത്തുന്നത്.

എന്നാല്‍ ഏത് വിധേനെയും ഷെട്ടാറിനെ മണ്ഡലത്തില്‍ മുട്ടുകുത്തിക്കാനാണ് ബിജെപി ശ്രമം. ഷെട്ടാറിന്റെ പരാജയം ഉറപ്പാക്കാന്‍ ബിജെപി ശക്തനായ ബിഎസ് യെദ്യൂരപ്പയെപ്പോലുള്ളവരെ താര പ്രചാരകരെ മണ്ഡലത്തില്‍ എത്തിച്ചിരുന്നു. ‘തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാര്‍ വിജയിക്കുകയും കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും’ എന്ന മുദ്രാവാക്യമാണ് പോസ്റ്ററില്‍ കന്നഡയില്‍ എഴുതിയിരിക്കുന്നത്. ‘ഹൂബ്ലിയില്‍ ഷെട്ടാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തോല്‍ക്കുമെന്ന് എന്റെ ചോര കൊണ്ട് എഴുതി തരാമെന്ന്’ ഹൂബ്‌ളി ദാര്‍വാഡിലെ ബിജെപി യോഗത്തില്‍ യെദ്യൂരപ്പ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് രക്തം കൊണ്ടെഴുതിയ പോസ്റ്ററുമായി കോണ്‍ഗ്രസുകാര്‍ രംഗത്ത് വന്നത്.

ജഗദീഷ് ഷെട്ടാര്‍ ഒരു കാരണവശാലും ജയിക്കില്ലെന്ന് മുന്‍ ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. ഇത്തവണ ഷെട്ടാര്‍ തോല്‍ക്കും. താന്‍ ഇത് എവിടെ വേണമെങ്കിലും എഴുതി തരാമെന്നും യെദ്യൂരപ്പ പറഞ്ഞു. ജഗദീഷ് ഷെട്ടാര്‍ ബിജെപിയെയും പാര്‍ട്ടി അംഗങ്ങളെയും പിന്നില്‍ നിന്നും കുത്തി. സ്വാര്‍ത്ഥത കൂടിയപ്പോഴാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹൂബ്‌ളിയില്‍ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കേണ്ടത് ഓരോ ബിജെപി അംഗത്തിനും ഉത്തരവാദിത്തമാണെന്നും യെദ്യൂരപ്പ പറഞ്ഞു. ഹൂബ്‌ളിയില്‍ ലിംഗായത്ത് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും ബിജെപിയെ വഞ്ചിച്ച ഷെട്ടാറിനെ ലിംഗായത്തുകള്‍ പാഠം പഠിപ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറുമായ ജഗദീഷ് ഷെട്ടാര്‍ ഹൂബ്‌ളി-ദാര്‍വാഡ് മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ബിജെപി വിട്ടത്. ബിജെപി മുതിര്‍ന്ന നേതാക്കള്‍ തന്നെ അപമാനിച്ചെന്നും അതാണ് പാര്‍ട്ടി വിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ജഗദീഷ് ഷെട്ടാര്‍ പറഞ്ഞിരുന്നു. മുമ്പ് അദ്ദേഹം മത്സരിച്ച അതേ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ഇപ്പോള്‍ മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here