
വൈറ്റില മേൽപാലത്തിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേക്ക് പൈപ്പുകളുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മേൽപാലം തുടങ്ങുന്ന ഭാഗത്ത് കൃത്യമായ റിഫ്ലക്ടറുകളോ സിഗ്നൽ ബോർഡുകളോ ഇല്ലാത്തതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് വൈറ്റില ഹബ്ബിലേക്ക് പോകാനുള്ള റോഡും മേൽപാലത്തിലേക്കുള്ള റോഡും രണ്ടായി തിരിയുന്ന ഭാഗം വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല. വെളിച്ചക്കുറവ് കാരണം റോഡ് തിരിയുന്നത് മനസ്സിലാക്കാൻ കഴിയാതെ വന്നതോടെ ലോറി നേരെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിന് അമിതവേഗത ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്.
ലോറിയുടെ ഒരു ഭാഗം പാലത്തിന് പുറത്തേക്ക് ചരിഞ്ഞുനിൽക്കുന്ന നിലയിലാണ്. ഇത് ഏതുസമയത്തും മറിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ വലിയ അപകടഭീഷണി നിലനിൽക്കുന്നുണ്ട്. പൈപ്പുകൾ പൂർണ്ണമായി ലോഡ് ചെയ്ത വാഹനമായതിനാൽ ഇത് നീക്കം ചെയ്യുക എന്നത് അധികൃതർക്ക് വെല്ലുവിളിയാണ്.
രാവിലെ പത്ത് മണിയോടെ കൊച്ചി നഗരത്തിൽ തിരക്ക് വർധിക്കുമെന്നതിനാൽ, ഗതാഗത തടസ്സം ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ലോറി നീക്കം ചെയ്യാനുള്ള നടപടികൾ നാഷണൽ ഹൈവേ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

