അരക്കോടിയിലേറെ ശമ്പളമുള്ള ദമ്പതികള്‍ ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങി

ഒരു ബിസിനസ്സ് ആരംഭിക്കുമ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ എന്താകും. പലപ്പോഴും ആളുകളുടെ അഭിരുചി, പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ഘടകമാകുമെന്ന് തീര്‍ച്ചയാണ്.

ബയോടെക്‌നോളജിയില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള, മാസം അരക്കോടിയിലേറെ വരുമാനമുള്ള ദമ്പതികള്‍ ഒരു ബിസിനസ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഏതുമേഖലയാവും തിരഞ്ഞെടുക്കുക. തീര്‍ച്ചയായും സമൂസ കച്ചവടം എന്ന് കേള്‍ക്കുമ്പോള്‍ നമ്മളെല്ലാം അതിശയപ്പെട്ട് പോകില്ലെ! നമ്മുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലുമാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതില്‍ അവരെ നിരുത്സാഹപ്പെടുത്താനും പിന്തിരിപ്പിക്കാനും നമ്മള്‍ ശ്രമിക്കില്ലെ.

ബംഗളൂരു സ്വദേശികളായ ശിഖര്‍ വീര്‍ സിംഗും നിധി സിംഗും ബിസിനസ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഇവര്‍ക്കെന്താ നട്ടപിരാന്തോ എന്ന് നെറ്റിചുളിക്കാത്തവര്‍ ഉണ്ടാകില്ല. എന്തായാലും ഇവരെ കച്ചവടത്തില്‍ നിന്നും പിന്‍തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനും ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട് ശ്രമിച്ചിരുന്നു. ശിഖിര്‍ വീര്‍സിംഗിന്റെ വിദ്യാഭ്യാസ യോഗ്യത ബയോടെക്‌നോളജിയില്‍ എംടെകും നിധി സിംഗിന്റേത് ബയോടെക്‌നോളജിയില്‍ ബി.ടെകുമാണ്. ശിഖിര്‍ ബയോകോണ്‍ കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്നു, നിധിയ്ക്കാകട്ടെ ഒരു ഫാര്‍മ കമ്പനിയില്‍ 30ലക്ഷം രൂപ ശമ്പളമുള്ള ജോലിയും.

ഹരിയാനയില്‍ ബി.ടെകിന് പഠിക്കുമ്പോള്‍ പ്രണയത്തിലായി വിവാഹിതരായ ഇവര്‍ക്ക് ജീവിതത്തിന്റെ സുരക്ഷിത തീരത്ത് നില്‍ക്കുമ്പോഴാണ് സ്വന്തമായി ബിസിനസ് ചെയ്യണമെന്ന് മോഹമുദിച്ചത്. അതിനായി ഇവര്‍ തിരഞ്ഞെടുത്ത ബിസിനസാണ് സമൂസ കച്ചവടം. സ്വന്തമായി ഒരു ബിസിനസ് എന്ന ആഗ്രഹവുമായി നടന്ന കാലത്ത് ഒരു തെരുവില്‍ നിന്നാണ് ഇവര്‍ക്ക് ബിസിനസ് ആശയം വീണുകിട്ടുന്നത്. ബേക്കറിയില്‍ ഒരുകുട്ടി സമൂസക്ക് വേണ്ടി കരയുന്നത് ദമ്പതികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെയാണ് സമൂസ ബിസിനസ് തുടങ്ങാന്‍ ഇരുവരും തീരുമാനിക്കുന്നത്.

പിന്നെ വൈകിയില്ല, 2015ല്‍ ജോലി രാജിവച്ചു. ബംഗളൂരുവിലെ ബനാര്‍ഘട്ട റോഡില്‍ ‘സമൂസ സിംഗ്’ എന്ന പേരില്‍ കമ്പനി തുടങ്ങി. ഇലക്ട്രോണിക്‌സ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് വലിയ അടുക്കള ആവശ്യമായി വന്നു. ഇതോടെ സ്വന്തം വീട് ഇവര്‍ 80 ലക്ഷം രൂപക്ക് വിറ്റു.

സമൂസ കച്ചവടം ഹിറ്റായി മാറിയ കഥയാണ് ഇന്ന് ദമ്പതികള്‍ക്ക് പറയാനുള്ളത്. ഒരു നട്ടപിരാന്തിന്റെ വിജയഗാഥ ഇങ്ങനെ ചുരുക്കി പറയുമ്പോഴും എടുത്ത് പറയേണ്ടത് ഇരുവരുടെയും സമൂസ കമ്പനി ഒരുദിവസം ഉണ്ടാക്കുന്ന ടേണ്‍ഓവറാണ്. ഇപ്പോള്‍ ആളുകളുടെ കണ്ണുതള്ളിക്കുന്നത് ‘സമൂസ സിംഗി’ന്റെ ദിവസ വരുമാനമാണ്. 12 ലക്ഷം രൂപയാണ് ‘സമൂസ സിംഗി’ന്റെ ഇപ്പോഴത്തെ ദിവസ വരുമാനം. നിരവധി തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുന്ന ഒരു സ്ഥാപനമായി ‘സമൂസ സിംഗ്’ മാറിയിട്ടുണ്ട്.

ആലു മസാല സമൂസ, ചീസ് ആന്‍ഡ് കോണ്‍ സമൂസ തുടങ്ങിയ വെറൈറ്റി സമൂസകള്‍ ഇവിടെ ലഭ്യമാണ്. പാനി പൂരി അടക്കമുള്ള സ്ട്രീറ്റ് ഫുഡുകളും, വടപാട്, ആലു സമൂസ പാവ്, ഡബ്‌ലി പാവ്, ആലു ടിക്കി പാവ് വെറൈറ്റി ഐറ്റങ്ങളും സമൂസ സിംഗില്‍ ഹിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel