
ദൂരദർശനെതിരെ ഗുരുതരമായ രാഷ്ട്രീയ സെൻസർഷിപ്പ് ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐക്ക് അനുവദിച്ച പരിപാടിയിൽ നിന്ന് ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ പരാമർശങ്ങൾ ദൂരദർശൻ വെട്ടിമാറ്റിയതായി അദ്ദേഹം ആരോപിച്ചു. രണ്ട് ഖണ്ഡികകളാണ് ഇത്തരത്തിൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ബിജെപിക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനല്ല സിപിഐ നിലകൊള്ളുന്നതെന്നും സെൻസർഷിപ്പ് അംഗീകരിച്ച് പരിപാടി റെക്കോർഡ് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ദൂരദർശൻ നടത്തുന്ന ഇത്തരം ഇടപെടലുകൾ കേന്ദ്ര സർക്കാരിന്റെ യഥാർത്ഥ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇത് പൗരന്റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും മുമ്പ് ആകാശവാണിയിൽ നിന്നും തനിക്ക് സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൂരദർശനും ആകാശവാണിയും കേവലം ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ (His master’s voice) ആയി മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം നയങ്ങൾക്ക് മുന്നിൽ മുട്ടുകുത്താൻ തയ്യാറല്ലെന്നും ഇതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ബിനോയ് വിശ്വം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തലകുനിച്ചത് വർഗീയതയുമായുള്ള കോൺഗ്രസിന്റെ ഒത്തുതീർപ്പാണ് വ്യക്തമാക്കുന്നതെന്നും വർഗീയ കലാപത്തിന്റെ പ്രണേതാവിനെ വണങ്ങുന്നതിലൂടെ കോൺഗ്രസിന്റെ കൈപ്പത്തിയിൽ കളങ്കമേറ്റിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

