
കോൺഗ്രസ് നിയന്ത്രണത്തിലുള്ള കടത്തനാട് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ശക്തമാക്കണമെന്ന് അവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിൽ മനം നൊന്താണ് ഇബ്രാഹിം കുട്ടി ഹാജി സൊസൈറ്റിയുടെ മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ വടകര പഴങ്കാവിലെ ടി വി സുധീർ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പണം തിരികെ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം പറഞ്ഞിട്ടും തുക തിരിച്ചു നൽകാൻ സൊസൈറ്റി അധികൃതർ തയ്യാറായില്ല എന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും സൊസൈറ്റി മുൻ പ്രസിഡന്റ് സുധീർ കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗവാസ് ആവശ്യപ്പെട്ടു. കടത്തനാട് സൊസൈറ്റിയെ കോൺഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് പാർട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ല. യുഡിഎഫ് നേതൃത്വത്തിൽ വടകര ആസ്ഥാനമാക്കിയാണ് സൊസൈറ്റി രൂപീകരിച്ചത്. ഉദ്ഘാടന പരിപാടിയിലും നിക്ഷേപ സമാഹരണ പരിപാടിയിലും പ്രമുഖ കോൺഗ്രസ് മുസ്ലീം ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നു. സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളെല്ലാം ഇപ്പോഴും കോൺഗ്രസ് നേതാക്കളാണെന്നിരിക്കെ സുധീർകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ച് രക്ഷപ്പെടാനുള്ള ഡി സി സി പ്രസിഡന്റിന്റെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ പ്രമുഖരെ അണിനിരത്തി നിക്ഷേപകർക്ക് വലിയ പലിശയും മറ്റ് വാഗ്ദാനങ്ങളും നൽകി വലിയ കൊള്ളയാണ് യഥാർത്ഥത്തിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നത്. നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായാണ് വിവരം. സൊസൈറ്റിയിൽ 2.16 കോടിയുടെ വെട്ടിപ്പ് നടത്തിയതായി സഹകരണ ഓഡിറ്റ് ജോ. ഡയരക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇബ്രാഹിംകുട്ടി ഹാജിയുടെ മരണത്തിന് ഉത്തരവാദികളായ ഒരാളും രക്ഷപ്പെടാൻ പാടില്ലെന്നും ഗവാസ് പറഞ്ഞു. ഇബ്രാഹിം കുട്ടി ഹാജിയുടെ തിരുവള്ളൂരിലെ വസതിയിൽ എത്തിയ പി ഗവാസ് കുടുംബാംഗങ്ങളെ സന്ദർശിച്ചു. ജില്ലാ എക്സി. അംഗം ആർ സത്യൻ, ചന്ദ്രൻ പുതുക്കുടി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ടി രാജൻ, എൽ വി ബാബു, സമീറ മിഷാൽ, കെ സുരേഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

