
ബക്കാഡി കമ്പനിക്ക് വേണ്ടി 600 കോടി രൂപ മദ്യ നികുതി കുറച്ച ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കാത്ത നടപടി പ്രതിഷേധാര്‍ഹമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. മദ്യനയം ടീം യു.ഡി.എഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണെന്ന് സി.പി.ഐ (എം) പ്രസ്താവനയിൽ പറയുന്നു. ഫിനാന്‍സ് ബില്ലില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തുമെന്നാണറിയുന്നത്. അങ്ങനെ ചെയ്‌താല്‍ ബക്കാഡി കമ്പനിക്ക് കോടതിയില്‍ പോയി അനുകൂല വിധി നേടാന്‍ സാധിക്കും.
പ്രതിപക്ഷം മാത്രമല്ല യു.ഡി.എഫിലെ വിവിധ ഘടകകക്ഷികളില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും മത സാമുദായിക സംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നാകെയും പ്രതിഷേധം ഉയര്‍ന്നുവന്നതാണ് മദ്യ നികുതി കുറച്ച നടപടി. ബക്കാഡി കമ്പനിയുമായുണ്ടാക്കിയ ഡീലിലൂടെ വാങ്ങിയ പണത്തിന്റെ കണക്ക് പുറത്തുവരുമെന്ന ഭയം മൂലമാണ് നികുതി നിര്‍ദ്ദേശം പിന്‍വലിക്കാത്തത്. ഫിനാന്‍സ് ബില്‍ കൂടി പാസാക്കിയ ശേഷമാണോ യു.ഡി.എഫ് മദ്യനയം രൂപീകരിക്കുക ? വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന് യു.ഡി.എഫ് തീരുമാനിക്കുകയാണെങ്കില്‍ 600 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടമുണ്ടാക്കും.
ബജറ്റ് നികുതി നിര്‍ദ്ദേശങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 600 കോടി രൂപ കുറച്ച നടപടി ധനമന്ത്രിയായ മുഖ്യമന്ത്രി പിന്‍വലിക്കാത്തത് ഫിനാന്‍സ് ബില്ലില്‍ കൊണ്ടു വരാനാണ്. ഫിനാന്‍സ് ബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന് 600 കോടി രൂപ നികുതി കുറയ്‌ക്കുമെന്ന നിര്‍ദ്ദേശം ഒഴിവാക്കുമോ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വ്യക്തമായ മദ്യനയം രൂപീകരിക്കുകയും പഴ വര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ പാനീയം ഉല്‍പാദിപ്പിക്കാന്‍ കൃഷിക്കാര്‍ക്ക് അനുമതി നല്‍കുയുമാണ് ചെയ്‌തത്. അതിനായി ഹോര്‍ട്ടി വൈന്‍ എന്ന പുതിയ ഇനം അംഗീകരിക്കുകയും ചെയ്‌തു. 80 കോടി രൂപ അതിലൂടെ സര്‍ക്കാറിന് അധിക വരുമാനം ഉണ്ടാവുകയും ചെയ്‌തു. യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തന്നെ 600 കോടി രൂപ മദ്യ രാജാക്കന്മാര്‍ക്ക് ഇളവ് നല്‍കുകയാണ് ഈ തീരുമാനത്തിലൂടെ നടക്കുന്നത്. അത് അഴിമതി അല്ലാതെ മറ്റ് എന്താണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ സ്‌പിരിറ്റുപയോഗിച്ചുള്ള മദ്യത്തിന് നികുതി തീരുമാനിക്കാതിരുന്നത് കൊണ്ടാണ് ബക്കാഡി കമ്പനിയുടെ അപേക്ഷ ജി.എസ്.ടി കമ്മീഷണര്‍ക്ക് തിരസ്‌ക്കരിക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ വ്യക്തമായി മറുപടി പറയാത്ത മുഖ്യമന്ത്രിയുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും എന്നും പ്രസ്താവനയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

