
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലപാട് മനുഷ്യത്വ വിരുദ്ധമെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. എൻ എം വിജയൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ ഇത്തരമൊരു സമീപനം കോൺഗ്രസ് പാർട്ടിയോ അവരുടെ സമുന്നത നേതാക്കളായ രാഹുൽ ഗാന്ധിയോ വയനാട് എം പിയായ പ്രിയങ്കാ ഗാന്ധിയോ സ്വീകരിക്കാത്തത് ഖേദകരമാണെന്നും ഈ വിഷയങ്ങൾ സംസാരിക്കാൻ പ്രിയങ്ക ഗാന്ധിയെ നേരിട്ട് കാണണമെന്ന കുടുംബത്തിൻ്റെ ആവശ്യം പോലും ബന്ധപ്പെട്ടവർ ചെവി കൊണ്ടില്ലെന്നും നിരാലംബരുടെയും അശരണരുടെയും നീതി നിഷേധിക്കപ്പെടുന്നവരുടെയും കണ്ണീരൊപ്പുന്നു എന്ന് ഭാവിക്കുന്ന, മാധ്യമങ്ങളിലൂടെ അത്തരം വിവരണങ്ങൾക്ക് അവസരം ഒരുക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഇരട്ടത്താപ്പ് കൂടിയാണ് എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നതെന്നും കെ റഫീഖ് പ്രസ്താവനയിലൂടെ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കടബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുമായി സംസാരിക്കാനായി ശ്രമിച്ചിട്ടും സമയം നല്‍കിയില്ലെന്നും വിജയന്റെ കുടുംബം ആരോപിച്ചു. പ്രിയങ്കയെ കാണാനായി ഇവർ കൽപറ്റയിലെത്തിയിരുന്നു. തങ്ങളുടെ പ്രശ്‌നം ഇതുവരെ പരിഹരിച്ചില്ലെന്നും പ്രശ്‌നം പരിഹരിക്കാം എന്ന് മാത്രമാണ് പാര്‍ട്ടി നേതൃത്വം പറയുന്നതെന്നും കൃത്യമായ സമയം പറയുന്നില്ലെന്നും കുടുംബം പറഞ്ഞു.
ALSO READ: തുടരും ട്രെൻഡിൽ മന്ത്രി പി എ മുഹമ്മദ് റിയാസും; സിനിമയിലെ പൊതുമരാമത്ത് റോഡ് പങ്കുവെച്ച് മന്ത്രി
കുറിപ്പിന്റെ പൂർണ്ണരൂപം :
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. ചരിത്രപരമായി സിഖ് സമൂഹത്തോട് ചെയ്ത ഏറ്റവും ക്രൂരമായ ഒരു തെറ്റിൻ്റെ ഉത്തരവാദിത്വമാണ് രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നത്.
എന്നാൽ വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ ഇത്തരമൊരു സമീപനം കോൺഗ്രസ് പാർട്ടിയോ അവരുടെ സമുന്നത നേതാക്കളായ രാഹുൽ ഗാന്ധിയോ വയനാട് എം പിയായ പ്രിയങ്കാ ഗാന്ധിയോ സ്വീകരിക്കാത്തത് ഖേദകരമാണ്.
കോൺഗ്രസ് നേതാക്കൾ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക തട്ടിപ്പിൻ്റെ പേരിലാണ് വയനാട് ജില്ലയിലെ കോൺഗ്രസിൻ്റെ പ്രധാന നേതാവായിരുന്ന എൻ എം വിജയന് ശാരീരിക വെല്ലുവിളികളുള്ള മകനെയും കുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്നത്. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചനും അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് തൻ്റെ മരണത്തിന് ഉത്തരവാദികൾ എന്ന് എം എൻ വിജയൻ തന്നെ ആത്മഹത്യയ്ക്ക് മുമ്പ് എഴുതി വെച്ചിരുന്നതാണ്. അദ്ദേഹത്തിൻ്റെ കുടുംബവും കോൺഗ്രസ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതാണ്.
എൻ എം വിജയൻ്റെ കുടുംബത്തെ ആദ്യഘട്ടത്തിൽ തള്ളി പറഞ്ഞ കെപിസിസി നേതൃത്വം കോൺഗ്രസിൻ്റെ മുഖം കൂടുതൽ വികൃതമാകുമെന്ന് മനസ്സിലാക്കി ഒടുവിൽ ഗത്യന്തരമില്ലാതെ അവർക്ക് നീതി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ALSO READ: അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി സൗദി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
എന്നാൽ കോൺഗ്രസ് നേതാക്കൾ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും ആത്മഹത്യയല്ലാതെ മുന്നിൽ മറ്റ് പോംവഴിയില്ലെന്നുമാണ് എൻ എം വിജയൻ്റെ കുടുംബം പറയുന്നത്. കോൺഗ്രസ് പാർട്ടിയുടെ മുഖത്ത് കൂടുതൽ ചെളി തെറിക്കെണ്ടെന്ന് കരുതി പലതും പുറത്ത് പറയാതെ ഒളിച്ചു വെച്ചുമെന്നും ആ കുടുംബം പറയുമ്പോൾ കോൺഗ്രസ് പാർട്ടിയോടുള്ള അവരുടെ ബന്ധവും പ്രതിബദ്ധതയുമാണ് വ്യക്തമാകുന്നത്. അങ്ങനെയുള്ള ഒരു പാർട്ടി കുടുംബത്തോട് നീതി കാണിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ പോകുന്നത് ഹീനമായ, മനുഷ്യത്വ വിരുദ്ധമായ നിലപാടാണ്.
ഈ വിഷയങ്ങൾ സംസാരിക്കാൻ പ്രിയങ്ക ഗാന്ധിയെ നേരിട്ട് കാണണമെന്ന കുടുംബത്തിൻ്റെ ആവശ്യം പോലും ബന്ധപ്പെട്ടവർ ചെവി കൊള്ളുന്നില്ല. നിരാലംബരുടെയും അശരണരുടെയും നീതി നിഷേധിക്കപ്പെടുന്നവരുടെയും കണ്ണീരൊപ്പുന്നു എന്ന് ഭാവിക്കുന്ന, മാധ്യമങ്ങളിലൂടെ അത്തരം വിവരണങ്ങൾക്ക് അവസരം ഒരുക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഇരട്ടത്താപ്പ് കൂടിയാണ് എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.
കുടുംബം കുറ്റക്കാരെന്ന് വെളിപ്പെടുത്തിയ ഐസി ബാലകൃഷ്ണനെയും എൻ ഡി അപ്പച്ചനെയും ഇടംവലം നിർത്തിയാണ് വയനാട്ടിൽ സന്ദർശനത്തിനെത്തുമ്പോൾ പ്രിയങ്ക ഗാന്ധി നടക്കുന്നത് എന്നതാണ് ഏറ്റവും വിരോധാഭാസമായ കാഴ്ച. തൻ്റെ മരണത്തിൽ കുറ്റക്കാരാണെന്ന് എൻ എം വിജയനും അച്ഛൻ്റെ മരണത്തിന് കാരണക്കാരെന്ന് കുടുംബവും വെളിപ്പെടുത്തിയ നേതാക്കളെ സംരക്ഷിച്ച് ചേർത്ത് നിർത്തുന്നതിലൂടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നേതൃത്വം ആ കുടുംബത്തിന് നൽകുന്നത്. ആത്മാഭിമാനമുള്ള കോൺഗ്രസ് നേതാക്കൾ പോലും ഇതൊന്നും ചോദ്യം ചെയ്യാൻ രംഗത്ത് വരാത്തത് ആ പാർട്ടി അകപ്പെട്ടിരിക്കുന്ന അപചയത്തിൻ്റെ കൂടി ഉദാഹരണമാണ്.
ALSO READ: തിരച്ചിലിനൊടുവിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ അമൽ ജോമോന്റെ മൃതദേഹം കണ്ടെത്തി
നീതി ലഭ്യമായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ആ കുടുംബം വ്യക്തമാക്കുന്നത്. ഈ ഘട്ടത്തിൽ ആ കുടുംബത്തെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടാതിരിക്കാനും ചേർത്ത് പിടിക്കാനും പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ട്, തെറ്റുകൾ സംഭവിച്ച് വർഷങ്ങൾ കഴിഞ്ഞ് ഇരകളായവരോട് മാപ്പിരക്കുന്നതിലും നല്ലത് തെറ്റ് തിരിച്ചറിഞ്ഞ് അത് ഏറ്റ് പറഞ്ഞ് തിരുത്തി എൻ എം വിജയൻ്റെ കുടുംബത്തെ ചേർത്ത് പിടിക്കുകയാണ്.
എൻ എം വിജയൻ്റെ കുടുംബം ആവശ്യപ്പെട്ടാൽ അവർക്ക് നീതി ലഭ്യമാക്കാനുള്ള എല്ലാ നടപടികളിലും സിപിഐഎമ്മിൻ്റെ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പ് വീണ്ടും ആവർത്തിക്കുകയാണ്.
കെ റഫീഖ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here