എഫ്.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം; കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് സി.പി.ഐ എം

cpim-kerala-statement-against-fcra-amendment-bill-minority-rights

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല്‌ (എഫ്‌.സി.ആര്‍.എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്ന്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. സര്‍ക്കാരേതരസംഘടനകള്‍ (എന്‍.ജി.ഒ) ക്കുള്ള വിദേശസംഭാവനകള്‍ നിയന്ത്രിക്കാന്‍ ഭേദഗതി ബില്ലില്‍ എന്‍.ജി.ഒകള്‍, ട്രസ്‌റ്റുകള്‍, സൊസൈറ്റികള്‍, മറ്റ്‌ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിട്ടുള്ള കര്‍ശനമായ നിരവധി വ്യവസ്ഥകളുണ്ട്‌.

എന്‍.ജി.ഒകളുടെ ലൈസന്‍സ്‌ റദ്ദാക്കപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ആസ്‌തികള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ല. എഫ്‌.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ എന്‍.ജി.ഒകളുടെ ഫണ്ടും ആസ്‌തിയും കൈകാര്യം ചെയ്യുന്നത്‌ സര്‍ക്കാര്‍ നിയമിക്കുന്ന അധികൃതര്‍ക്ക്‌ കൈമാറും. രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ എന്‍.ജി.ഒകളുടെ ആസ്‌തികള്‍ എന്നന്നേക്കുമായി സര്‍ക്കാര്‍ ഏറ്റെടുക്കും.

ALSO READ : കെ സി വേണുഗോപാലിനും, കൊടിക്കുന്നിൽ സുരേഷിനും എതിരെയുള്ള കോഴ ആരോപണം ; കോൺഗ്രസ് ദേശീയ നേതൃത്വം മൗനം വെടിയണം : എം.വി. ഗോവിന്ദൻ മാസ്റ്റർ

ഏറ്റെടുത്ത ആസ്‌തികള്‍ ‘പൊതുആവശ്യങ്ങള്‍ക്കായി’ ഉപയോഗിക്കും. വിദേശഫണ്ട്‌ കൈപ്പറ്റി ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ നടത്തുന്ന സംഘടനകള്‍ക്ക്‌ എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥകളൂം ബില്ലിലുണ്ട്‌. ന്യൂനപക്ഷങ്ങളുടെ ആരാധാലയങ്ങളും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വരെ പിടിച്ചെടുക്കാന്‍ ഇത്‌ വഴിവെക്കും.

ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പൗരസംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന നീക്കം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതാണ്‌. ലൈസന്‍സ്‌ പുതുക്കാനും റദ്ദാക്കാനുമുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്‌ നല്‍കുകയും അവര്‍ രൂപീകരിക്കുന്ന അതോറിറ്റി വഴി സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ല.

ALSO READ : ഇടതുപക്ഷത്തിനെതിരെ നുണകളുടെ പ്രളയം; പിന്തിരിപ്പൻ ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് എം.എ. ബേബി

ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയ ആശങ്കയും എതിര്‍പ്പുകളും തള്ളി ഏകപക്ഷീയമായി മോദി സര്‍ക്കാര്‍ ബില്ല്‌ പാസാക്കുകയായിരുന്നു. ഫലത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്‌ തുല്യമാണിത്‌. ലൈസന്‍സ്‌ കാലഹരണപ്പെടുമ്പോള്‍ വിദേശസംഭാവനയും ആസ്‌തിയും കേന്ദ്രം ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്‌ ഭരണഘടനാവിരുദ്ധവും സ്വഭാവിക നീതിയുടെ ലംഘനവുമാണ്‌.

വിദേശസഹായം വാങ്ങുന്ന ലൈസന്‍സ്‌ പുതുക്കലിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലേക്ക്‌ കേന്ദ്രസര്‍ക്കാരിന്‌ കടന്നുകയറാന്‍ വഴിയൊരുക്കുന്ന വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന്‌ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News