
വീണ്ടും ഖേദപ്രകടനവുമായി മലയാള മനോരമ. ദേശീയപാത നിർമ്മാണത്തിന്റെ കരാർ കമ്പനിയിൽ നിന്നും സിപിഐ (എം) 25 ലക്ഷം രൂപ ഇലക്ട്രൽ ബോണ്ട് വാങ്ങി എന്നായിരുന്നു മലയാള മനോരമ റിപ്പോർട്ട് ചെയ്തത്. എന്നാൽ സിപിഐ (എം) വാങ്ങിയത് ഇലക്ട്രൽ ബോണ്ടല്ല, സംഭാവനയെന്ന് ആണ് ഇന്ന് മലയാള മനോരമ പത്രത്തിന്റെ വിശദീകരണം. കഴിഞ്ഞദിവസം വന്ന വാർത്തയിൽ തങ്ങൾക്ക് പിശക് പറ്റിയെന്നും ആയതിനാൽ ഖേദിക്കുന്നതായും ആണ് മലയാള മനോരമ ഇന്ന് പറയുന്നത്.
മേഘ എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്ന് സിപിഐഎം 25 ലക്ഷം രൂപയുടെ ബോണ്ട് വാങ്ങിയെന്ന മനോരമ വാർത്തയിൽ സിപിഐ (എം) മലയാള മനോരമയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. വ്യാജവാർത്ത പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും ഇല്ലെങ്കിൽ അപകീർത്തി കേസിൽ നിയമ നടപടികൾ ആരംഭിക്കുമെന്നുമായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയത്.
അഡ്വ കെ എസ് അരുൺകുമാർ മുഖേനയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നോട്ടീസ് അയച്ചത്. മനോരമ വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും പാര്‍ട്ടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഇലക്ടറല്‍ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് സിപിഐ എം ആണ്. മാത്രമല്ല, ഇലക്ടറല്‍ ബോണ്ട് വാങ്ങാത്തത് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണെന്ന വസ്തതുത നേരത്തെ പുറത്തുവന്നതും മനോരമയുള്‍പെടെയുള്ള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ടുചെയ്തതുമാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് നല്‍കിയത്. ഇതിനെതിരെയാണ് സിപിഐ എം നിയമനടപടി ആരംഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

