
12 വർഷത്തിലധികമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന പറമ്പുശേരി ദിനേശ് ഭവനിൽ ദിനേശനും, ഭാര്യ ഓമനയ്ക്കും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഒരു വശം തളർന്ന് കാരുണ്യ മതികളുടെ സഹായത്തോടെ, ചികിൽസയിലുള്ള ദിനേശന് സ്വന്തം വീട് എന്ന സ്വപ്നംസാക്ഷാൽകരിച്ചത് സിപിഐഎം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയും, കേരളപ്രവാസിസംഘവും ചേർന്ന് ജനകീയ പങ്കാളിത്വത്തോടെ നടത്തിയ പ്രവർത്തനത്തിലൂടെയാണ്.
പറമ്പുശേരിയിലെ നാല് സെൻ്റ് ഭൂമിയിൽ നിർമ്മിച്ച കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവ്വഹിച്ചു. വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ദിനേശൻ്റെ ഭാര്യ ഓമന താക്കോൽ ഏറ്റുവാങ്ങി. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി തന്നെയാണ് സിപിഐ എം കാണുന്നതെന്ന് എസ് സതീഷ് പറഞ്ഞു.
ALSO READ: സെഞ്ച്വറിയടിക്കും ! ഈ വർഷം നൂറ് പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കേരള ടൂറിസം
കേവലമായ ഒരു വീട് നിർമ്മാണം എന്നതിനെക്കാൾ മാനവികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിയ്ക്കൽ കൂടിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ നടക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയിലൂടെ ഏഴ് ലക്ഷം ഭവനങ്ങൾ നിർമ്മിയ്ക്കപ്പെടും. സമാനത കളില്ലാത്ത നേട്ടമാണ് എൽഡിഎഫ് സർക്കാരിൻ്റെ ഒൻപതു വർഷം കൊണ്ട് ഉണ്ടായിട്ടുള്ളതെന്ന് സതീഷ് പറഞ്ഞു.
470 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ടു കിടപ്പുമുറിയും, ഹാളും, അടുക്കളയും അടങ്ങുന്നതാണ് വീട്. നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ നൽകിയും, സൗജന്യമായി ജോലി ചെയ്തു നൽകിയും സഹകരിച്ച സുമനസ്സുകളെ എസ് സതീഷ് മൊമെന്റോ നൽകി ആദരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here