
സി പി ഐ എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യം അര്‍പ്പിച്ച് മധുരയില്‍ സാംസ്‌കാരിക നായകന്മാര്‍. എല്ലാവര്‍ക്കും എല്ലാം നല്‍കണമെന്ന് ചിന്തിക്കുന്നവനാണ് കമ്മ്യൂണിസ്റ്റെന്ന് നടന്‍ സമുദ്രകനി പറഞ്ഞു. താന്‍ മാര്‍ക്‌സിയന്‍ വിദ്യാര്‍ഥിയെന്ന് സംവിധായകന്‍ വെട്രിമാരനും പറഞ്ഞു.
മധുര തമുക്കത്തിലെ സീതാറാം യെച്ചൂരി നഗര്‍ അക്ഷരാര്‍ഥത്തില്‍ ജനസാഗരത്താല്‍ ചുവന്ന് തുടുത്തു. തങ്ങളുടെ പ്രിയപ്പെട്ട സിനിമാ കലാകാരന്മാരായ സമുദ്രകനിയെയും വെട്രിമാരനേയും ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. സാംസ്‌കാരിക സംഗമത്തില്‍ സമുദ്രകനി തന്റെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ചു. എല്ലാവര്‍ക്കും എല്ലാം നല്‍കണമെന്ന് ചിന്തിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. അപ്പോള്‍ ദൈവവും കമ്മ്യൂണിസ്റ്റാണ്. ചുവന്ന ഷര്‍ട്ട് ധരിച്ചവന് മാത്രമെ അഴിമതിയെയും നീതികേടിനെയും ചോദ്യം ചെയ്യാനാവൂ. എല്ലാവർക്കും ഒന്നിക്കാം. ചെറിയ മാറ്റമാണെങ്കിലും എന്തെങ്കിലുമൊക്കെ ഒരുമിച്ച് നിന്ന് ചെയ്യാമെന്നും സമുദ്രകനി പറഞ്ഞു. സമുദ്രകനിയെ വേദിയില്‍ ആദരിച്ചു.
Read Also: ഇതാണ് യഥാർഥ ‘കാശ്മീർ ഫയൽസ്’; അർധ വിധവകളുടെ ഏകാങ്ക നാടകവുമായി നടി രോഹിണി
താന്‍ മാര്‍ക്‌സിയന്‍ വിദ്യാര്‍ഥിയെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. വേദിയില്‍ വലിയ ഷോ കാണിക്കുന്ന നേതാക്കളെ നമുക്കറിയാം. എന്നാല്‍ ജനങ്ങള്‍ക്കാപ്പം നില്‍ക്കുന്ന നേതാക്കളാണ് തന്നെ ആകര്‍ഷിച്ചത്. അതാണ് വിടുതലൈ സിനിമ എടുക്കാന്‍ പ്രേരിപ്പിച്ചത്- അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിന്റെ ശില്‍പ്പം നല്‍കി വെട്രിമാരനെ ആദരിച്ചു. യുവ എഴുത്തുകാരി ദീപ ലക്ഷ്മി എഴുതിയ ചെഗുവരെയെ കുറിച്ചുള്ള പുസ്തകം വേദിയില്‍ പ്രകാശനം ചെയ്തു. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ മതേതരത്വത്തിന്റെ സന്ദേശം പകര്‍ന്ന് കോഴിക്കോട് നിന്നുള്ള വിദ്യാര്‍ഥിനികളുടെ ഒപ്പന- ദഫ് മുട്ട് അരങ്ങേറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here