
രാജ്യതലസ്ഥാന മേഖലയിലെ വ്യവസായിക കേന്ദ്രങ്ങളിൽ സമരം ചെയ്യുന്ന ഫാക്ടറി തൊഴിലാളികളെ അടിച്ചമർത്താനുള്ള ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാരുകളുടെ നീക്കത്തെ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ്‌ബ്യൂറോ. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം ഇരുസർക്കാരുകളും തൊഴിലാളികളെ അടിച്ചമർത്താൻ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു.
തൊഴിലാളി നേതാക്കൾക്ക് എതിരെ കള്ളക്കേസുകൾ കെട്ടിച്ചമയ്‌ക്കുന്നു. തൊഴിലാളികൾ ആത്മാർഥമായി നടത്തുന്ന സമരം ബാഹ്യശക്തികളുടെ സമ്മർദഫലമാണെന്നും തൊഴിലാളി നേതാക്കൾ ഗൂഢാലോചനക്കാരാണെന്നും ചിത്രീകരിക്കാനുള്ള നാണംകെട്ട നീക്കങ്ങളാണ് അധികൃതർ ഇപ്പോൾ നടത്തുന്നത്. രണ്ടരമാസമായി ഉത്തരന്ത്യേയിൽ പല മേഖലകളിലും മനുഷ്യത്വരഹിതമായ തൊഴിൽ, ജീവിത സാഹചര്യങ്ങൾ സഹിക്കാനാകാതെ തൊഴിലാളികൾ സ്വാഭാവികമായി സമരരംഗത്തിറങ്ങുന്നുണ്ടെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
അറസ്‌റ്റുചെയ്‌ത തൊഴിലാളികളെ ഉടൻ മോചിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണം. തൊഴിലാളികളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ അവരുടെ പ്രതിനിധികളുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

