പി.എം ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്‌ – ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

cpim criticises youth congress

പി.എം ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്‌-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. സംഘപരിവാര്‍ അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലെ കേരളത്തില്‍ നടപ്പാക്കാന്‍ മതനിരപേക്ഷ സമൂഹം അനുവദിക്കില്ലെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടപ്പോള്‍ സി.പി.ഐ (എം)-ബി.ജെ.പി ഡീല്‍ എന്ന നുണയാണ്‌ യു.ഡി.എഫ്‌ പ്രചരിപ്പിച്ചത്‌. അന്ന്‌ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പി.എം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു വി.ഡി സതീശനും, കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും ജനങ്ങളോട്‌ അക്കാലത്ത്‌ പറഞ്ഞത്‌. ജനങ്ങളെ പറഞ്ഞ്‌ പറ്റിക്കുകയായിരുന്നു ഈ നേതാക്കളെന്നും സി.പി.ഐ (എം) പറഞ്ഞു. പി.എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന്‌ പറഞ്ഞ ലീഗ്‌ മന്ത്രിമാരാണ്‌ പി.എം ശ്രീ നടപ്പിലാക്കാന്‍ നേതൃത്വം കൊടുക്കുന്നതെന്നും സി.പി.ഐ (എം) വിമർശിച്ചു.

നേരത്തെ പി.എം ശ്രീയുടെ പേരില്‍ വ്യാജ പ്രചരണം നടത്തി മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എല്‍.ഡി.എഫിനെതിരായ വികാരം ആളി കത്തിക്കാനായിരുന്നു യു.ഡി.എഫ്‌ ശ്രമിച്ചത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്‌ട്രീയ നേട്ടം കൊയ്യാന്‍ ശ്രമം നടത്തിയ യു.ഡി.എഫ്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്നും സി.പി.ഐ (എം) ആവശ്യപ്പെട്ടു.

Also Read : വിഡി സതീശന്റെ സംഘപരിവാർ വിധേയത്വം വ്യക്തം; മണ്ണിട്ടുമൂടിയ പിഎംശ്രീ പദ്ധതിയെ കുഴിമാന്തി എടുത്തു തലയിൽ വെച്ചിരിക്കുന്നു യുഡിഎഫ്: എം സ്വരാജ്

2022 മുതലാണ്‌ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയത്‌. പാഠ്യപുസ്‌തകങ്ങളും, പാഠ്യപദ്ധതിയും കാവിവല്‍ക്കരിക്കുകയെന്നതാണ്‌ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതല്‍. എന്നാല്‍, കേരളം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയതെന്നും ഇപ്പോഴും മുഗള്‍ കാലഘട്ടത്തെക്കുറിച്ച്‌ കേരളാ സിലബസില്‍ പഠിപ്പിക്കുന്നുണ്ടെന്നും സി.പി.ഐ (എം) പ്രസ്താവനയിൽ പറഞ്ഞു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത്‌ നാഥൂറാം വിനായക്‌ ഗോഡ്‌സെയാണെന്ന ചരിത്ര സത്യം പാഠപുസ്‌തകത്തില്‍ നിന്ന്‌ മാറ്റിയിട്ടില്ല. സി.ബി.എസ്‌.സി സിലബസില്‍ ഇതെല്ലാം മാറ്റിക്കഴിഞ്ഞുവെന്നും കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്‌തകങ്ങള്‍ കാവിവല്‍ക്കരിച്ച്‌ കഴിഞ്ഞെന്നും സി.പി.ഐ (എം) ആശങ്ക പ്രകടിപ്പിച്ചു . ഈ മാതൃകയാണ് യു.ഡി.എഫ്‌ സ്വീകരിക്കുന്നതെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യുമെന്നും അവർ അറിയിച്ചു.

മംഗലാപുരം ദുരൂഹ യാത്ര മുതല്‍ ആരംഭിച്ചതാണ്‌ സമീപകാല കോണ്‍ഗ്രസ്‌ – ബി.ജെ.പി ഡീലുകള്‍. അതിന്‌ മുമ്പ്‌ എം.എല്‍.എയായിരുന്ന വി.ഡി സതീശന്‍ ബി.ജെ.പിയുടെ വോട്ട്‌ ഉറപ്പിക്കാനായി ആര്‍.എസ്‌.എസ്‌ സ്ഥാപക നേതാവ്‌ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന്‌ മുന്നില്‍ നിലവിളക്ക്‌ കൊളുത്തിക്കൊണ്ട്‌ സംഘപരിവാറിനോടുള്ള വിധേയത്വം തെളിയിച്ചിരുന്നുവെന്നും സി.പി.ഐ (എം) പറഞ്ഞു. ഭരണത്തിലെത്തിയപ്പോള്‍ ബി.ജെ.പിക്കായി അര്‍ഹതപ്പെട്ട വോട്ടര്‍മാരുടെ പേര്‌ പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്യാന്‍ നേതൃത്വം കൊടുത്ത ഐ.എ.എസ്‌ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കി നിയമിച്ചു. പ്രസ്സ്‌ സെക്രട്ടറിയാക്കിയത്‌ സംഘപരിവാറിന്റെ ഇഷ്ട തോഴനെയാണ്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ വി.സിയായി സംഘപരിവാര്‍ അദ്ധ്യാപക നേതാവിനെ നിയമിച്ചപ്പോഴും, സെനറ്റിലേക്ക്‌ 19 ആര്‍.എസ്‌.എസുകാരെ കുത്തി നിറച്ചപ്പോഴും ഗവര്‍ണ്ണറുടെ നടപടിക്കെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്നും അവർ വിമർശിച്ചു. 3 വി.സിമാര്‍ ആര്‍.എസ്‌.എസ്‌ മേധാവിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ വി.സിമാര്‍ മാപ്പ്‌ പറയണമെന്നാല്ലാതെ നിയമിച്ച ഗവര്‍ണ്ണര്‍ മാപ്പ്‌ പറയണമെന്ന്‌ പറയാനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടിയില്ല. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചോ, ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗ്ഗീയ രാഷ്‌ട്രീയത്തെക്കുറിച്ചോ ഒന്നും പറഞ്ഞില്ലെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പറഞ്ഞു.

യു.ഡി.എഫ്‌ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്രം സംസ്ഥാനത്തിന്‌ നല്‍കാനുള്ള 14,000 കോടി രൂപ നിഷേധിച്ചപ്പോഴും കേന്ദ്രത്തോടുള്ള പാദസേവയാണ്‌ മുഖ്യമന്ത്രിയുടെ മൗനത്തിന്‌ കാരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയാവട്ടെ ഗവര്‍ണ്ണറുമായി ഏറ്റുമുട്ടാനില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. നരേന്ദ്രമോദിയെ കെട്ടിപ്പുണര്‍ന്ന രാഹുല്‍ഗാന്ധിയുടെ മാതൃക കേരളത്തില്‍ നടപ്പാക്കാമെന്ന്‌ മുഖ്യമന്ത്രി സ്വപ്‌നം കാണേണ്ടെന്നും വിദ്യാഭ്യാസ മേഖലയിലടക്കം മതനിരപേക്ഷത സംരക്ഷിക്കാന്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി പൊരുതുക തന്നെ ചെയ്യുമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News