സഞ്ജുവിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; രാജകീയ ജയം കൈവരിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ പോരില്‍ രാജകീയ ജയം കൈവരിച്ച് രാജസ്ഥാന്‍ റോയല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ നേടിയത്. ഒന്‍പതു മത്സരങ്ങളില്‍ എട്ട് എണ്ണവും ജയിച്ച് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ 16 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രണ്ട് ടീമിലും ഏറ്റവും മികച്ച പ്രകടനം നടത്തിയത് അതാത് ടീമിലെ ക്യാപ്റ്റന്മാരായിരുന്നു എന്നതാണ് പോരാട്ടത്തിന് ആവേശമായത്. കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയാണ് (76) ലഖ്നൗ ഇന്നിങ്സിനു കരുത്തായതെങ്കില്‍, സഞ്ജു സാംസന്റെ അര്‍ധ സെഞ്ചുറിയാണ് (71) രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയം തൊടുമ്പോള്‍ ബാക്കിയായത് 6 പന്തുകളാണ്.

Also Read: പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം”ജിലുക്ക് ജിലുക്ക്” ന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പിരിയാത്ത നാലാം വിക്കറ്റില്‍ സഞ്ജു – ജുറേല്‍ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. വെറും 62 പന്തില്‍ നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 121 റണ്‍സാണ്. 28 പന്തിലാണ് സഞ്ജു അര്‍ധസെഞ്ചറി പിന്നിട്ടത്. ജുറേല്‍ 31 പന്തിലും അര്‍ധസെഞ്ചറി കടന്നു. സഞ്ജു 33 പന്തില്‍ നിന്നും 71 റണ്‍സുമായി പുറത്താകാതെ നിന്നു. ജുറേല്‍ 34 പന്തില്‍ 52 റണ്‍സോടെ ക്യാപ്റ്റനു കൂട്ടുനിന്നു. ഓപ്പണിങ് വിക്കറ്റില്‍ വെറും 35 പന്തില്‍ നിന്ന് 60 റണ്‍സ് അടിച്ചുകൂട്ടി ഓപ്പണര്‍മാരായ ജോഷ് ബട്‌ലറിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും മിന്നുന്ന തുടക്കത്തോടെയാണ് രാജസ്ഥാന്‍ കളത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ലക്‌നൗവിനായി മാര്‍ക്കസ് സ്റ്റോയ്‌നിസ് ഒരു ഓവറില്‍ മൂന്നു റണ്‍സ് വഴങ്ങിയും യഷ് താക്കൂര്‍ നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങിയും അമിത് മിശ്ര രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ക്വിന്റന്‍ ഡി കോക്ക് (8), കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസ് (0) എന്നിവര്‍ ക്ഷണം മടങ്ങിയത് ലഖ്നൗവിനു തിരിച്ചടിയായി. നിക്കോളാസ് പൂരാനും (11) അധികം ആയുസുണ്ടായില്ല. എന്നാല്‍ രാഹുല്‍ ദീപകും ചേര്‍ന്നു ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. 13 പന്തില്‍ 18 റണ്‍സുമായി ആയുഷ് ബദോനിയും 11 പന്തില്‍ 15 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് സ്‌കോര്‍ 200നു അരികില്‍ എത്തിച്ചത്. രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, അവേശ് ഖാന്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News