നാളെ തോറ്റാൽ ബാഗ് പായ്ക്ക് ചെയ്യാം! സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയുടെ ജീവന്മരണ പോരാട്ടം; സഞ്ജുവിന് അവസരമുണ്ടോ?

സൂപ്പർ എട്ട് ഘട്ടത്തിൽ ഇന്ത്യക്കും സിംബാബ്‌വേക്കും ഇനി പിഴവുകൾക്ക് ഇടമില്ല. ഒരൊറ്റ മോശം ദിനം പോലും സെമിഫൈനൽ സ്വപ്നം തകർക്കാൻ മതിയാകുന്ന സാഹചര്യത്തിലാണ് ഇരുടീമുകളും എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നേർക്കുനേർ എത്തുന്നത്. ഗ്രൂപ്പിലെ നെറ്റ് റൺറേറ്റുകൾ ഇരുവരുടെയും അവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്നു. അതേസമയം, അതേ ദിവസം നടക്കുന്ന വെസ്റ്റ് ഇൻഡീസ്–ദക്ഷിണാഫ്രിക്ക മത്സരം സെമി സാധ്യതകളിൽ നിർണായക സ്വാധീനം ചെലുത്തും. ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ വിജയവും, സിംബാബ്‌വെ വെസ്റ്റ് ഇൻഡീസിന്റെ വിജയവും ആഗ്രഹിക്കുന്ന സാഹചര്യമാണ്. എന്നിരുന്നാലും, അവരുടെ നിയന്ത്രണത്തിലുള്ളത് സ്വന്തം പ്രകടനം മാത്രമാണെന്ന തിരിച്ചറിവോടെ ഇരുടീമുകളും ഇറങ്ങും.ചെപ്പാക്ക് പിച്ച് ഈ ടൂർണമെന്റിൽ സ്പിന്നർമാർക്കല്ല, ബാറ്റർമാർക്കാണ് അനുകൂലമായത്. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും മികച്ച ഗ്രൗണ്ടുകളിലൊന്നായി ഇത് മാറി.

സിംബാബ്‌വെ ഇതിനകം തന്നെ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും ഞെട്ടിച്ച പ്രകടനങ്ങളിലൂടെ ടൂർണമെന്റിലെ സർപ്രൈസ് പാക്കേജായി മാറിയിട്ടുണ്ട്. തഡിയവാനശെ മറുമാനി പവർപ്ലേയിൽ തിളക്കമുള്ള സ്‌ട്രോക്കുകളിലൂടെ ശ്രദ്ധേയനാണ്. സിക്കന്ദർ റസയും ബ്രയൻ ബെനെറ്റും ബാറ്റിങ്ങിൽ കരുത്താണ്. ബൗളിങ്ങിൽ ബ്ലസിങ് മുസര്ബാനിയുടെ ഫോമിലാണ് ആഫ്രിക്കക്കാരുടെ പ്രതീക്ഷ മുഴുവൻ.

Also Read: “ഈ തോൽവി നല്ലതിന് !” — ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടതിനെ പറ്റി രവി ശാസ്ത്രി

ഇന്ത്യയ്ക്കാകട്ടെ , കിരീടമല്ലാതെ മറ്റൊന്നും മതിയാവില്ല. എന്നാൽ ഈ ലോകകപ്പിൽ ഇന്ത്യൻ ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ തോൽവി ആ ആശങ്ക കൂട്ടി. ബാറ്റിങ്ങിൽ ഇത് വരെ ഇന്ത്യയുടെ മികച്ച ബാറ്റർമാർ ശിവം ദുബയും ഇഷാൻ കിഷനുമാണ്. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അഭിഷേകിനോ തിലകിനോ പകരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചേക്കും.ബൗളിങ്ങിൽ ജസ്പ്രീത് ബുമ്രയുടെ മികവ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ശരാശരി 9.85, ഇക്കണോമി 5.30 എന്നീ കണക്കുകൾ അദ്ദേഹത്തിന്റെ സ്വാധീനം തെളിയിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ടീം വിട്ടുപോകുന്ന റിങ്കുവിന് പകരം അക്സർ പട്ടേൽ തിരികെയെത്തും എന്ന് കരുതുന്നു.

“ഞങ്ങൾ വിജയത്തിലേക്ക് നയിച്ച അതേ ബ്രാൻഡ് ക്രിക്കറ്റാണ് തുടരുക,” എന്ന് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കോട്ടക് വ്യക്തമാക്കി. ഇരുടീമുകൾക്കും നിർണായകമായ ഈ പോരാട്ടം സെമിഫൈനൽ വഴിയിലേക്കുള്ള നിർണ്ണായക ചുവടായി മാറുമോ എന്നതാണ് കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News