
ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടങ്ങൾ ആരെയും ഞെട്ടിക്കാൻ പ്രാപ്തിയുള്ളവയാണ്.
ഓസ്ട്രേലിയ
2021 ചാമ്പ്യന്മാരായ ഓസ്ട്രേലിയ, മിച്ചൽ മാർഷിന്റെ നേതൃത്വത്തിൽ ആണ് ഇറങ്ങുന്നത്. ബാറ്റിംങ്ങിൽ ട്രാവിസ് ഹീഡ്, ഗ്ലെൻ മാക്‌സ്വെൽ, കാമറൺ ഗ്രീൻ എന്നിവരുടെ കരുത്തും, ബൗളിങ്ങിൽ ആഡം സാമ്പ, കൂപ്പർ കോനോളി എന്നിവരുടെ പരിചയവും ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കും. 2012-ന് ശേഷം സെമിഫൈനലിലേക്ക് ഒറ്റത്തവണ മാത്രം ആണ് ടീം എത്തിയതെങ്കിലും അപ്രാവശ്യം കപ്പുയർത്തിയ അനുഭവം ടീമിന്റെ ആത്മവിശ്വാസം കൂട്ടും. ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ മികച്ച തുടക്കം ലഭിച്ചാൽ കങ്കാരു പട എല്ലാവര്ക്കും വെല്ലുവിളിയാകും.
ശ്രീലങ്ക
2014 ചാമ്പ്യന്മാരായ ശ്രീലങ്ക, ഹോം ഗ്രൗണ്ട് ആനുകൂല്യം പരമാവധി മുതലാക്കുവാൻ ആയിരിക്കും ശ്രമിക്കുക. നായകൻ ദാസുൻ ഷനാക. വാനിന്ദു ഹസാരംഗ, മഹീഷ പതിരണ, ദുഷ്മന്ത ചമീറ എന്നിവരുടെ ബൗളിങ്ങ് പ്രധാന ആയുധമാണ്. പത്തും നിസ്സങ്ക, കുസാൽ മെൻഡിസ് എന്നിവർ ബാറ്റിംഗിൽ മികച്ച പ്രകടനത്തോടെ മുന്നിൽ വന്നാൽ ലങ്കൻ സിംഹങ്ങൾ മറ്റുള്ളവർക്ക് വെല്ലുവിളിയാകും.
അയർലൻഡ്
ടി 20 ലോകകപുകളിലെ സ്ഥിരസാന്നിധ്യമായ യൂറോപ്യൻ പട 2022-ൽ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിട്ടുണ്ട്. നായകൻ പോൾ സ്റ്റിർലിംഗ് വെറ്ററൻ സ്പിന്നർ ജോർജ് ഡോക്രെൽ, വിക്കറ്റ് കീപ്പർ ലോർക്കൻ ടക്കർ എന്നിവരുടെ അനുഭവ സമ്പത്തും യുവ സ്പിന്നർ മാത്ത്യൂ ഹംഫ്രീസിന്റെ പ്രകടനവും ടീമിന് നിർണായകമാണ്.
ഒമാൻ
നായകൻ ജതീന്ദർ സിങ് ആദ്യ ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ടയാളാണ്. കീപ്പർ വിനായക് ഷുക്ലയും ബാറ്റ് കൊണ്ട് അത്ഭുതങ്ങൾ കാട്ടിയേക്കാം. ബൗളിങ്ങിൽ ജിതൻ രാമനാണ്ടി, സുഫ്യാൻ മെഹ്‌മൂദ്, നദീം ഖാൻ എന്നിവരുടെ പ്രകടനവും ടീമിന്റെ പ്രകടനത്തെ സ്വാധീനിക്കും.
സിംബാബ്‌വെ
നായകൻ സികന്ദർ റാസയും വിക്കറ്റ് കീപ്പർ ബ്രെൻഡൻ ടെയ്ലറും പഴയ പടക്കുതിരകളാണ്. 22 വയസുകാരനായ യുവ താരം ബ്രയൻ ബെനെറ്റ് കഴിഞ്ഞ മത്സരങ്ങളിൽ അതുല്യ പ്രകടനം പുറത്തെടുത്ത് ടീമിന്റെ ശക്തി കൂട്ടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഒമാനിനെതിരെയും തുടർന്ന് ഓസ്ട്രേലിയക്കെതിരെയും അത്ഭുതങ്ങൾ സൃഷ്ടിക്കുമെങ്കിൽ സിംബാബ്‌വെ ടീമിന് മികച്ച മുന്നേറ്റം നടത്താൻ കഴിയും .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


