
ഐസിസി പുരുഷ ടി20 ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എയിലെ നമീബിയയ്ക്കെതിരായ ജയത്തോടെ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി ടീം ഇന്ത്യ. ഡൽഹിയിലെ അരുൺ ജൈറ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് വെടിക്കെട്ട് തുടങ്ങി. ഇതിനു തിരികൊളുത്തിയത് അഭിഷേക് ശർമ്മക്ക് പകരം ടീമിലെത്തിയ ഓപ്പണർ സഞ്ജു സാംസൺ ആയിരുന്നു. 31 കാരനായ സഞ്ജു ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് അരങ്ങേറ്റം നടത്തുന്ന രണ്ടാമത്തെ ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
ആദ്യ ആറു ഓവറുകൾക്കുള്ളിൽ 1 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് നേടി ഇന്ത്യ — ടി20 ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ ഉയർന്ന പവർപ്ലേ സ്കോർ സ്വന്തമാക്കി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ടീം സെഞ്ചുറി പൂർത്തിയാക്കിയ ഇന്ത്യ പുരുഷ ടി20 ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള ടീം സെഞ്ചുറി എന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
വെടിക്കെട്ട് തുടക്കത്തിന്റെ പിൻബലത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ ഒമ്പതിന് 209 റൺസ് അടിച്ചുകൂട്ടി. പുരുഷ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ 200 കടന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യ അരക്കെട്ടുറപ്പിച്ചു. ആകെ 47 തവണയാണ് ഇന്ത്യ 200+ സ്കോർ നേടിയിട്ടുള്ളത്. തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്ക 200 കടന്നത് വെറും 29 തവണ മാത്രമാണെന്നറിയുമ്പോൾ ബാറ്റിങ്ങിൽ ഇന്ത്യയുടെ ആധിപത്യം മനസ്സിലാക്കുവാൻ സാധിക്കും.
Also Read: ചിന്നസ്വാമിയിൽ വീണ്ടും വിരാട് കോഹ്ലി പാഡണിയുന്നു! ഐപിഎൽ ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നു
ഡൽഹിയിൽ നമീബിയക്കെതിരെ നേടിയ 93 റൺസ് വിജയം ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമായി മാറി. റൺസ് വ്യത്യാസത്തിൽ ഇത്രയും വലിയ മാർജിനിൽ ഇന്ത്യ ജയിക്കുന്നത് ആദ്യമായാണ്. ഒപ്പം, ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ജയങ്ങളുടെ എണ്ണം പത്ത് ആയി. ലോകകപ്പ് ചരിത്രത്തിൽ ഇത്രയും നീണ്ട വിജയപരമ്പര കൈവരിച്ച മറ്റൊരു ടീമുമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


