
ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസോസിയേറ്റ് പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയാകുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് വേദിയിലെത്തുന്ന ഇറ്റലി, സ്കോട്ട്ലൻഡിനെതിരെ തങ്ങളുടെ സ്വപ്നയാത്ര തുടരാൻ ഇറങ്ങുമ്പോൾ, ഇരുടീമുകൾക്കും ഈ മത്സരം നിർണായകമാണ്.
ഗാരത്ത് ബെർഗും ജോ ബേൺസും പടുത്തുയർത്തിയ അടിത്തറയിൽ നിന്നുയർന്ന ഇറ്റലി ഇപ്പോൾ വെയ്ൻ മാഡ്സന്റെ നേതൃത്വത്തിലാണ്. അയർലൻഡിനെതിരായ ചരിത്രജയം ഉൾപ്പെടെയുള്ള സമീപകാല പ്രകടനങ്ങൾ അസൂറികളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.ആഴമുള്ള ബാറ്റിംഗ് നിര ഇറ്റലിക്കുണ്ടെങ്കിലും സ്പിൻ ഡിപ്പാർട്ട്മെന്റിലെ ദാരിദ്ര്യം പോരായ്മയാണ്.
ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്തായപ്പോൾ അവസാന നിമിഷ ക്ഷണം സ്വീകരിച്ചാണ് സ്കോട്ട്ലൻഡ് ഈ ലോകകപ്പിലെത്തിയത്. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടു. പക്ഷെ റിച്ചി ബെറിംഗ്ടൺ, ജോർജ് മൺസി, മൈക്കൽ ലീസ്ക്, മാർക്ക് വാട്ട് തുടങ്ങിയ പരിചയ സമ്പന്നർ ഉള്ളതിനാൽ സ്കോട്ട്ലൻഡിനെ അവഗണിക്കാൻ കഴിയില്ല.
ഇരു ടീമുകൾക്കും ഗ്രൂപ്പിലെ ആദ്യ വിജയം മുന്നേറ്റത്തിന് നിർണായകമാകും. അസൂറികളുടെ സ്വപ്നയാത്രയ്ക്ക് തുടക്കമാകുമോ , അതോ സ്കോട്ടുകൾ ലോകകപ്പിൽ വീണ്ടും സ്വന്തം മുദ്ര പതിപ്പിക്കുമോ എന്നറിയാൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


