
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ കസറി. ഇംഗ്ലണ്ടിനെതിരായ കലാശപ്പോരാട്ടത്തിൽ 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, റെക്കോർഡുകളുടെ മഴയുമായി ഇന്ത്യയെ ശക്തമായ നിലയിലേക്കാണ് നയിച്ചത്.ഈ ഇന്നിങ്സോടെ, അണ്ടർ-19 ലോകകപ്പ് പ്ലേഓഫ് മത്സരങ്ങളിൽ 150നു മുകളിലുള്ള സ്കോർ നേടുന്ന ആദ്യ താരം എന്ന നേട്ടം വൈഭവ് സ്വന്തമാക്കി. ഇതിന് മുൻപ് 2014 ക്വാർട്ടർഫൈനലിൽ നിക്കോളസ് പുരാൻ നേടിയ 143 റൺസായിരുന്നു ഉയർന്ന സ്കോർ. ഫൈനലിലെ മുൻ റെക്കോർഡ് 2012ൽ ഉന്മുക്ത് ചന്ദ് പുറത്താകാതെ നേടിയ 111 ആയിരുന്നു.
ഇന്ത്യയ്ക്കായി യൂത്ത് ഏകദിന ക്രിക്കറ്റിൽ നേടിയ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറും ഇതാണ്. 2002ൽ അംബാട്ടി റായുഡു നേടിയ 177* മാത്രമാണ് ഇതിന് മുന്നിലുള്ളത്.14 വയസും 316 ദിവസവും മാത്രം പ്രായമുള്ള വൈഭവ്, അണ്ടർ-19 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും സ്വന്തമാക്കി. ഇതുവരെ ഈ നേട്ടം ബാബർ അസമിന്റെ പേരിലായിരുന്നു (15 വയസ്, 92 ദിവസം).
55 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ വൈഭവിന്റെ ഇന്നിങ്സ്, U19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയുമാണ്. വൈഭവിന്റെ ഫൈനലിലെ 218.75 സ്ട്രൈക്ക് റേറ്റ് , കുറഞ്ഞത് 50 പന്ത് നേരിട്ട ഇന്നിങ്സുകളിൽ വച്ച് ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ആണ് .ഈ ടൂർണമെന്റിൽ മാത്രം 30 സിക്‌സറുകൾ, ആണ് വൈഭവ് അടിച്ചുപറത്തിയത്. ഇതോടെ യൂത്ത് ഏകദിന ക്രിക്കറ്റിൽ വൈഭവിന്റെ സിക്‌സറുകളുടെ എണ്ണം 25 ഇന്നിങ്സിൽ 110 ആയി.
Also Read: അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ; ഫൈനലിൽ തിളങ്ങി വൈഭവ് സൂര്യവംശി
ടൂർണമെന്റിൽ നാല് 50+ സ്കോറുകൾ നേടിയ ആദ്യ താരമായ വൈഭവ്, ആകെ 439 റൺസോടെ ഈ എഡിഷനിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്.വൈഭവിന്റെ അതുല്യ ബാറ്റിങ്ങിന്റെ ബലത്തിൽ ഇന്ത്യ 411/9 എന്ന കൂറ്റൻ സ്കോർ നേടി. അണ്ടർ-19 ലോകകപ്പ് പ്ലേഓഫ് മത്സരങ്ങളിൽ 350നു മുകളിൽ സ്കോർ നേടുന്ന ആദ്യ ടീം എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഇതോടെ അണ്ടർ-19 ലോകകപ്പിൽ മൂന്ന് 400+ സ്കോറുകൾ നേടിയ ഏക ടീമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

