
എറണാകുളം പെരുമ്പാവൂരിൽ എ ടി എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കൊടുവേലി സ്വദേശി സുജിത്ത് എം ബാബു (26), കൊല്ലം ശൂരനാട് സ്വദേശി അനന്ദു പ്രസാദ് (24 ) എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. പുലർച്ചെ മൂന്നുമണിയോടെ മാറമ്പിള്ളിയിലുള്ള ഫെഡറൽ ബാങ്ക് എടിഎമ്മിൽ കടന്ന പ്രതികൾ സിസിടിവി ക്യാമറയുടെ വയറുകൾ മുറിക്കുന്നതിനിടെ സൈറൺ മുഴങ്ങി.
തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ബാങ്ക് ജീവനക്കാരൻ ശബ്ദം കേട്ട് എഴുന്നേറ്റ് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയും പെരുമ്പാവൂർ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ബാങ്ക് അധികൃതരുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുകയും, ഓൺലൈൻ ഭക്ഷണവിതരണം നടത്തി വരികയുമായിരുന്നു പ്രതികൾ. പ്രതികളെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾ സമാനമായ കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നും പെരുമ്പാവൂർ പോലീസ് അന്വേഷിച്ചുവരികയാണ്.
News Summary: Police have arrested 2 men who tried to break into an ATM in Perumbavoor, Ernakulam.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

