
അസമിലെ സിൽചാറിൽ 28 വയസ്സുള്ള യുവതിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫെബ്രുവരി 19-ന് രാത്രി യുവതി തന്‍റെ ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. സിൽചാർ ടൗണിന് സമീപമുള്ള ബൈപാസ് റോഡിൽ വെച്ച് മഹീന്ദ്ര ഥാറിലെത്തിയ ഏഴ് പേരടങ്ങിയ സംഘം ഇരുവരെയും കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
പ്രതികൾ ആൺസുഹൃത്തിനെ തടഞ്ഞുവെച്ച ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് ഏഴോളം പേർ യുവതിയെ ആൺസുഹൃത്തിന്‍റെ മുന്നിൽ വെച്ച് ക്രൂര പീഡനത്തിനിരയാക്കി. പീഡനത്തിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തി 10,000 രൂപ അവരുടെ അക്കൗണ്ടിൽ നിന്ന് പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.
സിൽചാർ സദർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, രണ്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. സിൽചാർ സ്വദേശികളായ നിലോത്പൽ ദാസ് (25), സുബോൾ ദാസ് (27) എന്നിവരാണ് പിടിയിലായത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ഈ സംഭവം അസമിൽ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഈ സംഭവം റിപ്പോർട്ട് ചെയ്ത സുരജിത് ചക്രവർത്തി എന്ന മാധ്യമപ്രവർത്തകനെ പ്രതികളിലൊരാളുടെ ബന്ധു ഭീഷണിപ്പെടുത്തുകയും തടഞ്ഞുനിർത്തുകയും ചെയ്തതായും പരാതിയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

