
വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള വിരോധത്തിൽ, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മംഗലപുരം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ അൻസറിനെ ആണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം സ്വദേശി ബിജുവിനെയാണ് ഈ കഴിഞ്ഞ ദീപാവലി ദിവസം അൻസർ അടങ്ങുന്ന അഞ്ചംഗ സംഘം വീട്ടിൽ കയറി വെട്ടിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ ബിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദീപാവലി ദിവസം ബിജു വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചിരുന്നു. ഇതിനെ ചൊല്ലി അയൽവാസിയായ അൻസറും സംഘവും ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും, വെട്ടുകത്തി കൊണ്ട് ബിജുവിന്‍റെ തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ അൻസറിനെ കൊല്ലം കൊട്ടിയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
അൻസറിന്‍റെ കൂടെയുണ്ടായിരുന്ന നിരവധി കേസുകളിൽ പ്രതികളായ കംറാൻ, സമീർ, ജിഷ്ണു എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരും നിരവധി കേസുകളിൽ പ്രതികളാണ്. കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം, പോത്തൻകോട്, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങി സ്റ്റേഷനുകളിൽ 22 കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൻസർ. വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. കാപ്പാ പ്രകാരം ജയിലിൽ കഴിയവേ കോടതിയിൽ പോയി ബോണ്ട് കെട്ടിവെച്ചാണ് അൻസർ ജാമ്യത്തിൽ ഇറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

