
ബി ജെ പി നേതാക്കൾ കൈക്കൂലി വാങ്ങിയതായി പരാതി. മകനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയില്‍ നിന്ന് ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. തട്ടിയെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ബി ജെ പി കോതമംഗലം മണ്ഡലം ഭാരവാഹികൾക്കെതിരെ ചേലാട് സ്വദേശി ജോര്‍ജ്ജ് മൂവാറ്റുപുഴ ഡി വൈ എസ് പിക്ക് പരാതി നല്‍കി.
കോതമംഗലം ചേലാട് സ്വദേശി എ എം ജോര്‍ജ്ജാണ് ബി ജെ പി നേതാക്കളുടെ തട്ടിപ്പിനിരയായത്.ജോര്‍ജ്ജിന്‍റെ മകനെതിരെ കാസര്‍കോഡ് സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് ബി ജെ പി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാങ്ങോട്, മണ്ഡലം സെക്രട്ടറി ടി എസ് സുനീഷ് എന്നിവര്‍ പണം വാങ്ങിയതായി ജോര്‍ജ്ജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനു പുറമെ ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസ് സെറ്റില്‍ ചെയ്യുന്നതിനും ഇവര്‍ പണം വാങ്ങിയതായും പരാതിയിലുണ്ട്. കേസ് സെറ്റില്‍മെന്‍റ് ആവശ്യത്തിനെന്നു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂണ്‍മുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ ഇരുവരും ചേര്‍ന്ന് 10 ലക്ഷത്തി 58000 രൂപയാണ് തന്‍റെ കയ്യില്‍ നിന്നും തട്ടിയെടുത്തതെന്നും ജോര്‍ജ്ജ് പറഞ്ഞു.
Also read: ‘വോട്ടർ പട്ടികയിൽ അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തണം’: ടി പി രാമകൃഷ്ണൻ
എന്നാല്‍ നടപടിയൊന്നുമുണ്ടാവാത്തതിനെത്തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബി ജെ പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. പണം ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.ആത്മഹത്യാഭീഷണിമുഴക്കിയ ജോര്‍ജ്ജിനെയും കുടുംബത്തെയും പിന്നീട് പൊലീസെത്തി അനുനയിപ്പിക്കുകയായിരുന്നു. പണം തട്ടിയ ബിജെപി നേതാക്കൾക്കെതിരെ ജോർജ് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

