
എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ ഏഴുകോടിയോളം രൂപ ബെംഗളൂരില്‍ പട്ടാപകല്‍ കൊള്ളയടിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം കവര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളിലേക്ക് നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം തട്ടിയെടുത്തത്.
ജയനഗറിലെ അശോക് പില്ലറിന് സമീപം രാവിലെ പത്തുമണിക്കാണ് കവര്‍ച്ച നടന്നത്. എടിഎമ്മിലേക്ക് പണം നിറയ്ക്കാനെത്തിയ വാഹനത്തെ ഒരു ഇന്നോവയിലെത്തിയ സംഘം തടയുകയും, ആദായ വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അവരെ കസ്റ്റെഡിയിലെടുക്കുന്നത് പോലെ ഇന്നോവയിലേക്ക് കയറ്റുകയും ചെയ്തു.
എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടു പോയ പണവും അവര്‍ ഇന്നോവയിലേക്ക് മാറ്റി. എന്നിട്ട് പകുതി വഴി എത്തിയപ്പോള്‍ എടിഎമ്മിലെ ഉദ്യോഗസ്ഥരെ വണ്ടിയില്‍ നിന്നും തള്ളി പുറത്താക്കുകയായിരുന്നു.
വിഷയത്തില്‍ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊള്ളയ്ക്ക് പിന്നില്‍ നോര്‍ത്തിന്ത്യൻ സംഘങ്ങളാണെന്നാണ് കരുതപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

