
ദില്ലിയിൽ ഗർഭിണിയായ യുവതിയെ മുന്‍ കാമുകൻ കുത്തിക്കൊന്നു. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ശനിയാഴ്‌ച രാത്രി ദില്ലി പഹാഡ് ഗഞ്ചിനടുത്തുവച്ച് ആയിരുന്നു സംഭവം. ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും കുത്തേറ്റിട്ടുണ്ട്. മൂവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ് ചികിത്സയിലാണ്.
ദമ്പതികളായ ശാലിനി (22), ആകാശ് (23) എന്നിവരെ കത്തിയുമായി യുവതിയുടെ മുൻ ലിവ് ഇൻ പങ്കാളിയായ ആശു എന്ന ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. പ്രണയ ബന്ധത്തിലുള്ള പ്രശ്നങ്ങളേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തി ഭർത്താവിനെയാണ് ആദ്യം കത്തിയുപയോഗിച്ച് കാമുകൻ ആക്രമിക്കാൻ ശ്രമിച്ചത്. ഭർത്താവ് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് യുവതിയെ ആക്രമിക്കുകയും കുത്തുകയും ചെയ്തു. ഭർത്താവ് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആക്രമണത്തിൽ കുത്തേറ്റെങ്കിലും ഭർത്താവ് കാമുകനെ കീഴ്‌പ്പെടുത്തി അതേ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് ശാലിനിയുടെ സഹോദരന്‍ രോഹിത് മൂവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ശാലിനിയെയും ആഷുവിനെയും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തിക്കുംമുന്നേ ഇരുവരും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ALSO READ: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി
ആകാശിന്റെയും ശാലിനിയുടെയും ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാൽ ഇടയ്‌ക്ക് ശാലിനി കാമുകനോടൊപ്പം ലിവ് ഇൻ ജീവിതത്തിലേര്‍പ്പെട്ടിരുന്നു. ശാലിനി ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോയത് ആഷുവിനെ പ്രകോപിപ്പിച്ചു. ശാലിനിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദി താനാണെന്നടക്കം ഇയാള്‍ അവകാശപ്പെട്ടിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭർത്താവിനും കാമുകനും ക്രിമിനൽ പശ്ചാത്തലമുള്ളയാളുകളാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

