
ഖനനത്തിനിടയിൽ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് വ്യാജ ആഭരണങ്ങൾ മുബൈ സ്വദേശിക്ക് നൽകി 25 ലക്ഷം രൂപ തട്ടിയെടുത്തു. കേസുമായി ബന്ധപ്പെട്ട് 5 പേരെ മുബൈ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിലൊരാളായ ബാബുലാൽ ബലറാം വഗേല രാജസ്ഥാൻ ഭാഷയിൽ സംസാരിച്ച് പരാതിക്കാരനായ ദിനേഷ് മേത്തയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. നാസിക്കിലുള്ള ഒരു ക്ഷേത്രത്തിന് പുറകിൽ നിന്നും 900 ഗ്രാം സ്വർണ്ണം കുഴിച്ചെടുത്തെന്ന് പ്രതി അവകാശപ്പെട്ടതായി അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വഗേല ഇരയോട് ഒന്നുകിൽ ആഭരണങ്ങൾ വിൽക്കാൻ സഹായിക്കുകയോ അല്ലെങ്കിൽ വാങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സാമ്പിളായി പ്രതി കുറച്ചു സ്വർണ്ണമുത്തുകൾ നൽകുകയും ചെയ്തു. നൽകിയ ആഭരണങ്ങൾ വ്യജമാണെന്ന് മേത്തയ്ക്ക് തോന്നിയില്ല. അതിനെത്തുടർന്നാണ് ദിനേഷ് മേത്ത 25 ലക്ഷം രൂപ നൽകി ആഭരണങ്ങൾ വാങ്ങിയത്. എന്നാൽ ജ്വല്ലറിയിൽ കൊണ്ട് പോയി പരിശേധിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടകാര്യം അറിഞ്ഞത്. തുടർന്നാണ് ദിനേഷ് മേത്ത പൊലീസിനെ സമീപിക്കുന്നത്.
പൊലീസ് 100-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേയ്ക്ക് എത്തിയത്. ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാറിൽ നിന്നും 5 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വഗേലയെക്കൂടാതെ, മഗൽറാം മനാറാം വഘാരി, കേസരം ഭഗതാരം വഘാരി, കൊകുഭായ് ബാബുലാൽ വഗേല, ഭവർലാൽ ബാബുലാൽ വഘാരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബാബുലാൽ വഗേലയുടെ വീട്ടിൽ നിന്നും 15.45 ലക്ഷം രൂപ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ബാബുലാൽ വഗേല നിരവധി കേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വഷണ സംഘം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


