ഉത്തര്‍പ്രദേശില്‍ മോഷണകുറ്റം ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുത്തശ്ശന്‍. 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 50കാരനായ സര്‍മാന്‍ എട്ടുവയസുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ മുത്തശ്ശന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
മരുമകളും കൊച്ചുമകനും നിരന്തരമായി മുറിയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടായിരുന്നെന്നും പണം എടുക്കുന്നത് താന്‍ കൈയോടെ പിടികൂടി, പണം എടുത്തതില്‍ പ്രകോപിതനായാണ് താന്‍ കൃത്യം നടത്തിയതെന്നുമാണ് പ്രതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. പ്രതി കുട്ടിയെ കൈകൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാലിത്തീറ്റ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മുറിയില്‍ ഒളിപ്പിക്കുകയുമായിരുന്നു.
കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ എല്ലായിടത്തും അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീടിനുള്ളില്‍ പുറത്തു നിന്ന് ആരും എത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതോടെയാണ് മുത്തശ്ശനിലേക്ക് അന്വേഷണം തിരിഞ്ഞത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി ലഹ്ചൗര പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സരിത മിശ്ര വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

