
എച്ച്ഐവി പോസിറ്റീവായ യുവാവിനെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്നുള്ള മല്ലികാർജുൻ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഹോദരി നിഷ(25), ഭര്‍ത്താവ് മഞ്ജുനാഥ്(38) എന്നിവര്‍ ചേര്‍ന്നാണ് മല്ലികാർജുനെ കൊലപ്പെടുത്തിയത്. നിഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ നിഷയുടെ ഭർത്താവിനെ പൊലീസ് തിരയുകയാണ്.
മല്ലികാര്‍ജുന്റെ അച്ഛൻ ജി.ബി. നാഗരാജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് സഹോദരി നിഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായാണ് കൊല ചെയ്തത് എന്നാണ് ഇവർ മൊഴി നൽകിയത്. എന്നാൽ ഇത് കള്ളമാണെന്നും സ്വത്ത് മോഹിച്ചാണ് മകളും മരുമകനും ചേര്‍ന്ന് മകനെ കൊലപ്പെടുത്തിയതെന്നുമാണ് ഇവരുടെ അച്ഛന്റെ വാദം.
ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മല്ലികാർജുൻ കുടുംബത്തെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ജൂലായ് 23ന് ഒരു സുഹൃത്തിന്റെ കാറിൽ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് നിർത്തിയിട്ട ഒരു ട്രക്കുമായി വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ മല്ലികാർജുന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പ്രത്യേക പരിചരണത്തിനായി ദാവൻഗരെയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. നിയന്ത്രിക്കാൻ കഴിയാത്ത അത്ര രക്തസ്രാവത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ കുടുംബത്തോട് നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ ജൂലായ് 25ന് വൈകുന്നേരം മല്ലികാർജുനെ ഉഡുപ്പിയിലെ ഒരു ആശുപത്രിയിൽ കൊണ്ടുപോകുകയാണെന്ന് നിഷ തന്റെ അച്ഛനെ അറിയിച്ചു. എന്നാൽ പിറ്റേ ദിവസം സഹോദരന്റെ മൃതദേഹവുമായിട്ടാണ് നിഷയും ഭർത്താവ് മഞ്ജുനാഥും വീട്ടിൽ തിരിച്ചെത്തിയത്.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് മരിച്ചെന്നായിരുന്നു പ്രതികള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. പക്ഷേ, യുവാവിന്റെ കഴുത്തില്‍ ചില പാടുകള്‍ കണ്ടതോടെ അച്ഛന് സംശയംതോന്നി. തുടര്‍ന്ന് ഇദ്ദേഹം ചോദ്യംചെയ്തതോടെ മകളും മരുമകനും കുറ്റംസമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് അച്ഛൻ പോലീസില്‍ വിവരമറിയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

