
മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് നേരെ ക്രൂരമായ ആക്രമണം. യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് വേദാന്ത് തിവാരിയും സംഘവും ചേർന്നാണ് രണ്ട് യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ സുദാമ നഗർ സ്വദേശികളായ പ്രഖർ ശർമ്മ, നയൻ ബഫ്‌ന എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി കഫേയിൽ നിന്ന് മടങ്ങുകയായിരുന്ന യുവാക്കളെ വേദാന്ത് തിവാരിയും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. റാവു പ്രദേശത്ത് വെച്ച് ഇവരുടെ സ്കോർപിയോ കാർ തടഞ്ഞുനിർത്തിയ അക്രമികൾ, കാറിന്റെ ചില്ലുകൾ തകർക്കുകയും യുവാക്കളെ വലിച്ച് പുറത്തിട്ട് മാരകായുധങ്ങളുമായി മർദ്ദിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
ALSO READ : സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ ജോത്സ്യനെതിരെ പോക്സോ കേസ്; അതിക്രമം ബാധയൊഴിപ്പിക്കുന്നതിനിടെയെന്ന്
ഗുരുതരമായി പരിക്കേറ്റ യുവാക്കളുടെ ബന്ധുക്കൾ പരാതിയുമായി റാവു പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് നിസ്സംഗമായ നിലപാടാണ് ഉണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു. ഭരണകക്ഷി നേതാവ് പ്രതിയായതിനാൽ കേസെടുക്കാൻ പോലീസ് വിമുഖത കാണിച്ചതായാണ് പരാതി. തുടർന്ന് സ്റ്റേഷന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും വലിയ പ്രതിഷേധം നടത്തിയതോടെയാണ് ഒടുവിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


