
സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദങ്ങൾ അപകടകരമായ ചതിക്കുഴികളിലേക്ക് നയിക്കുന്നതിന്റെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് അമൃതഹള്ളിയിൽ നിന്നും പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തും ചേർന്ന് പത്തൊൻപതുകാരിയായ കോളേജ് വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഡിക്സൺ, സക്ലേഷ്പുർ സ്വദേശിയായ നിഖിൽ എന്നിവർക്കെതിരെ അമൃതഹള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇൻസ്റ്റാഗ്രാം വഴിയാണ് പരാതിക്കാരിയായ യുവതി ഡിക്സണുമായി പരിചയപ്പെട്ടത്. പിന്നീട് അടുത്ത സുഹൃത്തുക്കളായ ഇവർ പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14-ന് ഒരു വില്ലയിൽ വെച്ച് നടന്ന പാർട്ടിയിലേക്ക് ഡിക്സൺ പെൺകുട്ടിയെ ക്ഷണിക്കുകയും അവിടെ വെച്ച് സുഹൃത്തായ നിഖിലിനെ പരിചയപ്പെടുത്തുകയും ചെയ്തു.
ALSO READ : വൻ ലഹരിവേട്ട: 11 കോടിയുടെ കഞ്ചാവും കറുപ്പും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
രാത്രി ഭക്ഷണത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് ലഹരി പദാർത്ഥം കഴിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.
പീഡന ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയോട് 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി അമൃതഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


