
ഒന്നിച്ചു കഴിയുന്ന യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം ക്രൂരമായി പൊള്ളിച്ചതായി പരാതി. പങ്കാളിയും കോഴിക്കോട് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ ഉപദ്രവിച്ചതായാണ് പരാതി. ഇയാൾ മയക്കുമരുന്ന് അടിമയാണെന്ന് നാട്ടുകാർ ആരോപിച്ചു.
എട്ട് മാസം ഗർഭിണിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയെയാണ് പങ്കാളിയായ കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചത്. ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. MDMA വിൽപ്പനക്കാരനും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണ് ഷാഹിദെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു, കൊണ്ടോട്ടി സ്വദേശിനിയായ യുവതി. കഴിഞ്ഞ ദിവസം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മറ്റൊരു പരാതിയിൽ കോടഞ്ചേരി പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നെങ്കിലും, പിന്നീട് വിട്ടയക്കുകയായിരുന്നു. പിന്നീട് വീട്ടിൽ എത്തിയാണ് സംശയ രോഗിയായ യുവാവ് ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഉള്ള യുവതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് ഷാഹിദ് തൻ്റെ മാതാവിനെ വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതിയിൽ പറയുന്നു. ഇയാളുടെ കൈയിൽ എപ്പോഴും ആയുധം ഉണ്ടാകുമെന്ന് യുവതി പറഞ്ഞു. യുവാവ് പുറത്ത് പോയ അവസരത്തിൽ വാതിൽ തുറന്ന് പുറത്തേയ്ക്ക് ഓടി സമീപവാസികളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

