കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറെ മുഖത്തടിച്ച സംഭവത്തിൽ യുവതിയും ഡോക്ടറെന്ന പേരിൽ സന്ദേശമയച്ച ആൾമാറാട്ടക്കാരനും അറസ്റ്റിൽ

KOZHIKODE MEDICAL COLLEGE CRIME

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ യുവതി മുഖത്തടിച്ച സംഭവത്തിൽ യുവതിയേയും, ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി, യുവതിയെ വാട്സാപിൽ ശല്യം ചെയ്തു വിവാഹ വാഗ്ദാനം നടത്തിയ യുവാവിനേയും മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മൈലംപറമ്പത്ത് മുഹമ്മദ് നൗഷാദ്(27), ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരിയേയുമാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് സർജറി ഒപിയിൽ ഡ്യൂട്ടിക്കിടെയാണ് യുവതി എത്തി രോഗികൾക്കും മറ്റു പിജി വിദ്യാർഥികൾക്കും മുന്നിൽ ഡോക്ടറുടെ മുഖത്തടിച്ചത്. ‘ഡോക്ടർ’ നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്ന് ആരോപിച്ചാണ് ആശുപത്രിയിൽ ഓപിയിൽ എത്തി മുഖത്തടിച്ചത്. സംഭവത്തിൽ ഡോക്ടർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവിയും ഒപി ചീട്ട് പരിശോധിച്ചും യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെ ചോദ്യം ചെയ്തതോടെയാണ് ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി പ്രതി നൗഷാദ് യുവതിക്ക് മൊബൈൽ സന്ദേശം അയച്ച് വിവാഹ വാഗ്ദാനം നൽകി അശ്ലീല സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട; ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം രൂപയുടെ സ്വർണം പിടികൂടി

കഴിഞ്ഞ ഏപ്രിലിൽ യുവതി പിതാവിനെ ശുശ്രൂഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു. ഇതേ വാർഡിൽ സുഹൃത്തിന് കൂട്ടിരിപ്പായാണ് പ്രതി നൗഷാദ് എത്തിയത്. തുടർന്ന് യുവതിയുടെ ഫോൺ നമ്പർ യുവാവ് ശേഖരിച്ചു. ഇതേ വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ രൂപ സാദൃശ്യമുള്ള പ്രതി പിന്നീട് ഇതര സംസ്ഥാന മൊബൈൽ സിംകാർഡ് സംഘടിപ്പിച്ചു യുവതിയുടെ പിതാവിനെ ശുശ്രൂഷിച്ച ഡോക്ടറുടെ പേരിൽ വാട്സാപ് രൂപീകരിച്ചു. തുടർന്നാണ് യുവതിയെ നിരന്തരം വിവാഹ സന്ദേശം നൽകുകയും അശ്ലീലം സംസാരിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയിൽ നിന്നു 49,000 രൂപയും ‘ഡോക്ടർ’ തട്ടിയെടുത്തു.

ALSO READ: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ്

ഡോക്ടറെ മുഖത്തടിച്ച സംഭവത്തിൽ യുവതിയെ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിക്കുന്നതറിഞ്ഞു യുവതി ‘ഡോക്ടർ’ ക്കെതിരെ ചേവായൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ ചേവായൂർ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തിയത് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത ആളെന്ന് വ്യക്തമായിട്ടുണ്ട്. അറസ്റ്റ് ചെയ്ത രണ്ടു പ്രതികളേയും കോടതി റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയതോടെ ഡോക്ടറുടെ നിരപരാധിത്വം തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News