
ബുർഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊന്ന് കുഴിച്ചുമൂടി യുവാവ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. പ്രതിയായ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കവും ഭാര്യ ബുർഖയോ പർദ്ദയോ ധരിക്കാതെ സ്വന്തം വീട്ടിലേക്ക് പോയതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഡിസംബർ 10-ന് കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം. ക്രൂരസംഭവം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്. കുടുംബത്തർക്കത്തെ തുടർന്ന് ഫാറൂഖിന്റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുർഖയോ നിഖാബോ അവർ ധരിച്ചിരുന്നില്ല. ഇത് ഭർത്താവിനെ ചൊടിപ്പിച്ചതായാണ് വിവരം. താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതിനെച്ചൊല്ലി കലഹമുണ്ടാക്കിയതായും തുടർന്നായിരുന്നു കൂട്ടക്കൊലപാതകം എന്നും ആണ് പൊലീസ് പറയുന്നത്.
ഭാര്യയെയും കുട്ടികളെയും പെട്ടെന്ന് കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയെയും കുട്ടികളെയും അമ്മായിയമ്മയുടെ വീട്ടിൽ കൊണ്ടുപോയതായി ഫാറൂഖ് അയൽക്കാരോട് പറഞ്ഞെങ്കിലും, ആ അസാന്നിധ്യം ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. ഫറൂഖിന്റെ പിതാവ് തന്നെ പോലീസിനെ സമീപിച്ച് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പറയുകയും ചെയ്തു. പോലീസ് ഫാറൂഖിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഇയാൾ എല്ലാ നിഷേധിക്കുകയും പോലീസനെ കബളിപ്പിക്കാനുമാണു ശ്രമിച്ചത്. എന്നാൽ നിരന്തരമായ ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവെച്ച് കൊന്നതായും ഇളയ മകൾ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായും ഇയാൾ പറഞ്ഞു. കക്കൂസ് നിർമ്മാണത്തിനായി നേരത്തെ കുഴിച്ച കുഴിയാണ് മൃതദേഹങ്ങൾ മറയ്ക്കാൻ ഉപയോഗിച്ചതെന്നും ഇതുമൂലം സംഭവം ദിവസങ്ങളോളം പുറത്തുവരാതിരുന്നതിനു കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

