
ഉത്തർപ്രദേശിലെ മീററ്റിൽ 50 വയസ്സുകാരി ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മകളെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതി പരസ് സോംമിനെ അറസ്റ്റ് ചെയ്തു. 23 വയസ്സുകാരനായ പരസിനെ വ്യാഴാഴ്ച്ച ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഷരൺപൂരിലെയും മീററ്റിലെയും പൊലീസിന്റെ കൂട്ടായ തിരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ യുവതി സുരക്ഷിതയാണെന്നും സീനിയർ സൂപ്രണ്ടന്റ് വിപിൻ തഡ പറഞ്ഞു.
മീററ്റിലെ കപ്സത് വില്ലേജിൽ ശനിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. 20 വയസ്സുകാരി മകളും അമ്മയായ സുനിത ജാദവും വയലിൽ കരിമ്പ് മുറിക്കാൻ പോകുന്ന വഴിയിലാണ് 2 പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മകൾക്ക് നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് പ്രതികൾ സുനിതയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യും വരെ സുനിതയുടെ മൃതദേഹം സംസ്കരിക്കില്ലെന്നും തീരുമാനിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

