
മാതാപിതാക്കള്‍ കാട്ടില്‍ കല്ലിനടിയില്‍ ഉപേക്ഷിച്ച മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍ ആണ് സംഭവം. നന്ദന്‍വാഡി വനത്തില്‍ തണുത്തുറഞ്ഞ നിലത്തും ഉറുമ്പരിച്ച നിലയിലുമായിരുന്നു കുഞ്ഞ് ആ കാലിനടിയിൽ കഴിഞ്ഞത്. പ്രഭാത സവാരിക്കിറങ്ങിയ ഗ്രാമവാസികളാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സര്‍ക്കാര്‍ അധ്യാപകനായ ബബ്ലു ദണ്ഡോലിയയും ഭാര്യ രാജ്കുമാരി ദണ്ഡോലിയയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ദമ്പതികള്‍ക്ക് ഇതിനോടകം മൂന്നു കുട്ടികളുണ്ട്, ഇത് ഇവരുടെ നാലാമത്തെ കുട്ടി ആയിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന നിയമം ഭയന്നാണ് ഇവര്‍ ഗര്‍ഭവിവരം മറച്ചുവെച്ചതും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും.
സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് രാജ്കുമാരി പ്രസവിച്ചത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ വനത്തിലെത്തിച്ച് ഒരു കല്ലിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ നന്ദന്‍വാഡി ഗ്രാമത്തിലെ പ്രഭാത സവാരിക്കാരാണ് വനത്തില്‍ നിന്ന് കരച്ചില്‍ കേട്ടത്. ആദ്യം ഏതെങ്കിലും മൃഗമാണെന്നാണ് കരുതിയതെന്നും, എന്നാല്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഒരു കല്ലിനടിയില്‍ നിന്ന് കുഞ്ഞിന്റെ കൈകള്‍ കാണുകയായിരുന്നുവെന്നും ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു. ഉടന്‍ തന്നെ അവര്‍ കല്ല് മാറ്റി രക്തം പുരണ്ട് വിറക്കുന്ന നിലയിലായിരുന്ന കുഞ്ഞിനെ പുറത്തെടുത്തു.
കുഞ്ഞിനെ ഛിന്ദ്വാര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഉറുമ്പുകടിയേറ്റ പാടുകളും ഹൈപ്പോഥെര്‍മിയയുടെ (ശരീര താപനില കുറയുന്ന അവസ്ഥ) ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഒരു രാത്രി മുഴുവന്‍ അതിജീവിച്ചത് ഒരു അത്ഭുതം തന്നെയാണെന്നും, സാധാരണഗതിയില്‍ ഇത് മരണകാരണമാകാറുണ്ടെന്നും ഒരു ശിശുരോഗ വിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടു. കുഞ്ഞ് ഇപ്പോള്‍ സുരക്ഷിതനായി നിരീക്ഷണത്തിലാണ്.
കുട്ടിയെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 93 പ്രകാരം പോലീസ് കേസെടുത്തു. നിയമപരമായ വിലയിരുത്തലുകള്‍ക്ക് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് വധശ്രമത്തിനുള്ള 109 BNS പോലുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് എസ്ഡിഒപി കല്യാണി ബര്‍കഡെ അറിയിച്ചു.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കളെ ഉപേക്ഷിക്കപ്പെടുന്ന സംസ്ഥാനം മധ്യപ്രദേശാണ്. ദാരിദ്ര്യം, സാമൂഹികമായ ഒറ്റപ്പെടല്‍, തൊഴില്‍പരമായ ഭയം എന്നിവയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. എന്നാല്‍, വിദ്യാസമ്പന്നരായ ഒരു കുടുംബം ഉത്തരവാദിത്തം ഏറ്റെടുക്കാതെ നിശബ്ദത തിരഞ്ഞെടുത്തു എന്നതാണ് ഈ കേസിനെ കൂടുതല്‍ ഞെട്ടിക്കുന്നതാക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

