
ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎയ്ക്ക് എതിരെ പോക്സോ കേസ്. ചമ്പ ജില്ലയിലെ ചുര മണ്ഡലത്തിലെ എംഎൽഎ ഹന്‍സ് രാജിനെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. ഒരു യുവതി നല്‍കിയ പരാതിയിലാണ് നടപടി. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 (തീവ്രമായ ലൈംഗികാതിക്രമം), ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 69 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘തൻ്റെ സമ്മതമില്ലാതെയാണ് പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് യുവതിയുടെ ആരോപണം. പ്രതി തന്നെ പീഡിപ്പിച്ച സ്ഥലത്തിന്റെ പേരുൾപ്പെടെയുള്ള വിശദമായ മൊഴി പെൺകുട്ടി നൽകിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പെണ്‍കുട്ടി ഹന്‍സ് രാജ് എംഎല്‍എ തന്നെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെടുന്നുവെന്നും ആരോപിച്ച് പരാതി നല്‍കിയിരുന്നു. ആ സമയത്ത് ഹന്‍സ് രാജിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ല.
ALSO READ: കൊല്‍ക്കത്തയില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി
അതിജീവിത ഇപ്പോള്‍ പ്രായപൂര്‍ത്തിയായ ആളാണെങ്കിലും അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതുള്‍പ്പെടെ പോക്‌സോ നിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്ന എല്ലാ നടപടിക്രമങ്ങളും ഞങ്ങള്‍ പാലിക്കുന്നുണ്ട്’ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അതിജീവിതയായ പെണ്‍കുട്ടിയെയും പിതാവിനെയും തട്ടിക്കൊണ്ടുപോയതിനും എംഎല്‍എയ്‌ക്കെതിരായ മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചതിനും ഹന്‍സ് രാജിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലേഖ് രാജ്, അടുത്ത സഹായി മുനിയാര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ചമ്പ പൊലീസ് കേസെടുത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ദുരുദ്ദേശപരവും രാഷ്ട്രീയപ്രേരിതവുമാണ് എന്നാണ് ഹന്‍സ് രാജിന്റെ അവകാശവാദം. കഴിഞ്ഞ ഒരു മാസത്തിനിടെ ലൈംഗികാരോപണം നേരിടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ബിജെപി നേതാവാണ് ഹന്‍സ് രാജ് എംഎല്‍എ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

