
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലപാതക കേസിലെ പ്രതിയായ വിനീഷ് വിനോദിനെ കണ്ടെത്തുവാനുള്ള തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. വിനീഷിനെ മുമ്പ് പിടികൂടിയ കർണാടകയിലെ ധർമ്മസ്ഥലത്തേക്ക് അന്വേഷണം വ്യാപിപ്പിക്കും. ഇയാളെ കണ്ടെത്താൻ നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആറ് ദിവസം മുമ്പാണ് ദൃശ്യ കൊലപാതക കേസ് പ്രതി വിനിഷ് വിനോദ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടാൻ അന്വേഷണം അന്യ സംസ്ഥാനം കേന്ദ്രീകരിച്ച് നടക്കുകയാണ്.
ഇയാൾ കർണ്ണാടകയിലേക്ക് കടന്നു എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. തമിഴിനാടും ആന്ധ്രയും കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 2022ൽ കുതിരവട്ടത്ത് നിന്ന് ഇയാൾ ചാടി രക്ഷപ്പെട്ടിരുന്നു. കർണ്ണാടകയിലെ ധർമ്മസ്ഥലയിൽ നിന്നാണ് അന്ന് ഇയാളെ പിടികൂടിയത്.
അന്ന് അവിടെ വിനീഷിന് ആരെങ്കിലുമായും പരിചയമുണ്ടോ എന്നും ഇപ്പോള്‍ അവിടെ എത്താന്‍ സാധ്യതയുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചാവും കേരള പൊലിസ് കര്‍ണാടകയിലേക്ക് പോകുക. ഡിസിപിയുടെയും മെഡിക്കല്‍ കോളേജ് എസിപിയുടെയും സ്‌ക്വാഡുകളെ ഉള്‍പ്പെടുത്തി അന്വേഷണം നടക്കുന്നത്. അന്വേഷണസംഘം കണ്ണൂര്‍ ജയിലെത്തി പ്രതി വിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
2021 ജൂൺ മാസമാണ് പെരിന്തൽമണ്ണ സ്വദേശിനിയും LLB വിദ്യാർഥിനിയുമായ ദൃശ്യയെ പ്രണയനൈരാശ്യം ആരോപിച്ച് കുത്തികൊന്നത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത്. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

